വ്യവസ്ഥാ ലംഘനം; തൊഴിലാളികളെ പാർപ്പിച്ച 12 വില്ലകൾ ഒഴിപ്പിച്ചു
Mail This Article
ദോഹ ∙ കുടുംബ പാർപ്പിട മേഖലയിൽ വ്യവസ്ഥകൾ ലംഘിച്ച് തൊഴിലാളികളെ താമസിപ്പിച്ചിരുന്ന 12 വില്ലകൾ അധികൃതർ ഒഴിപ്പിച്ചു. അൽ ഷഹാനിയയിൽ തൊഴിൽ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് വ്യവസ്ഥകൾ ലംഘിച്ച് കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നതായി കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ പ്രദേശത്തെ 37 വീടുകളിൽ ഇത്തരത്തിൽ തൊഴിലാളികൾ താമസിക്കുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 2020 ലെ 105 -ാം നമ്പർ മന്ത്രിതല ചട്ടങ്ങൾ പ്രകാരം കുടുംബ പാർപ്പിട മേഖലകളിൽ ഒരു വീട്ടിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് നിയമ വിരുദ്ധമാണ്. അതേസമയം എല്ലാത്തരം തൊഴിൽ വിഭാഗത്തിലുമുള്ള വനിതാ തൊഴിലാളികൾക്ക് നിയമം ബാധകമല്ല. 2010 ലെ 15-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള 2019 ലെ 22-ാം നമ്പർ നിയമ പ്രകാരം കുടുംബങ്ങൾക്കായുള്ള വില്ലകളിൽ ബാച്ച്ലർമാർ താമസിക്കാൻ പാടില്ല. കുടുംബ പാർപ്പിട മേഖലകൾ അധികൃതർ വ്യക്തമായി വേർതിരിച്ചിട്ടുണ്ട്.
വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 6 മാസത്തിൽ കുറയാത്ത ജയിൽ ശിക്ഷയും 50,000 റിയാലിൽ കുറയാത്തതും 1,00,000 റിയാലിൽ കൂടാത്തതുമായ പിഴ തുക അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷ ചുമത്തും. രാജ്യത്തെ കെട്ടിട ഉടമകളും വാടകക്കാരും കുടുംബ പാർപ്പിട മേഖലകളിൽ വ്യവസ്ഥകൾ ലംഘിച്ച് തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഒഴിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു.