ADVERTISEMENT

ദോഹ ∙ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികളിലും ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 പരിശോധന നടത്തും. രക്ഷിതാക്കളുടെ അനുമതി തേടിയ ശേഷമാകും പരിശോധന. ഹമദ് മെഡിക്കൽ കോർപറേഷന്റെയും (എച്ച്എംസി)  പ്രാഥമിക പരിചരണ കോർപറേഷന്റെയും പങ്കാളിത്തത്തിൽ സ്‌കൂൾ വിദ്യാർഥികളിൽ പരിശോധന നടത്താനുള്ള നടപടികളിലാണ് പൊതുജനാരോഗ്യ മന്ത്രാലയം.

സെപ്റ്റംബർ 1 മുതൽ സ്‌കൂളുകളിൽ ക്ലാസ്മുറി-മിശ്ര പഠന സംവിധാനം ആരംഭിച്ച ശേഷം ഇതുവരെ സ്‌കൂളുകളിൽ 0.2 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. 3,50,000 വിദ്യാർഥികളും 35,000ത്തോളം അധ്യാപകരുമാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിലായുള്ളത്. പോളിമറൈയ്‌സ് ചെയിൻ റിയാക്‌ഷൻ (പിസിആർ)പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്. ഇന്നലെ മുതലാണ് കോവിഡ്-19 പരിശോധന ആവശ്യമുള്ള കുട്ടികളിൽ ഉമിനീർ എടുത്തുള്ള പരിശോധനാ ആരംഭിച്ചത്.

ഏറെ സൗകര്യപ്രദം; ഫലം കൃത്യം

വേഗത്തിൽ പൂർത്തിയാക്കാവുന്ന ഉമിനീർ കോവിഡ് പരിശോധനയ്ക്ക് ഉയർന്ന കൃത്യതയുണ്ടെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിൻ-പാതോളജി വകുപ്പ് അധ്യക്ഷ ഡോ.എലിനാസ് അൽ ഖുവാരി വ്യക്തമാക്കി. കുട്ടികൾക്ക് വളരെ സൗകര്യപ്രദമായ പരിശോധനാ രീതിയാണിത്.  മൂക്കിലേയും തൊണ്ടയിലേയും സ്രവമെടുക്കുമ്പോഴുള്ള വേദനയും ഭയവും അസ്വസ്ഥതകളും പുതിയ പരിശോധനാ രീതിക്കില്ല. വായിലെ ഉമിനീർ സാംപിൾ കുപ്പിയിലേക്ക് തുപ്പുക മാത്രമാണ് വേണ്ടത്.

കുട്ടികളിൽ കോവിഡ്-19 പരിശോധന നടത്തുന്നതിനെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്നും ഡോ.എലിനാസ് ഓർമപ്പെടുത്തി. കാര്യക്ഷമമായ പരിശോധനാ രീതിയാണിതെന്ന് ആഗോള തലത്തിലുള്ള പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികളെയും കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതിലുള്ള മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് ക്ലാസ് മുറികളും സ്‌കൂളും അടച്ചിടുന്നത് രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിക്കുകയല്ല മറിച്ച് സ്‌കൂളുകളിൽ കർശന നടപടികൾ അധികൃതർ ഉറപ്പാക്കുന്നുണ്ടെന്ന ആശ്വാസമാണ് ഉണ്ടാകുകയെന്നും ഡോ.അൽ മസലമണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com