സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 231 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
Mail This Article
റിയാദ് ∙ ശിക്ഷാകാലാവധി കഴിഞ്ഞും നിയമകുരുക്കുകളിൽ നിന്ന് മോചനം ലഭിച്ചും സൗദി വിടാനാകാതെ വിവിധ നാടുകടത്തിൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി. റിയാദിൽ നിന്ന് ചെന്നൈയിലേക്കുള്ള സൗദി എയർലൈൻ വിമാനത്തിലാണ് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്.
കോവിഡ്-19 തുടങ്ങിയതിന് ശേഷം ഇത് രണ്ടാമത്തെ സംഘമാണ് ഇങ്ങനെ പ്രത്യേക വിമാനങ്ങളിൽ സൗദിയിൽ നിന്ന് പോകുന്നത്. വിവിധ കാരണങ്ങളാൽ നാടുകടത്തിൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ. ഔസാഫ് സഈദും നടത്തിയ നിരന്തര പരിശ്രങ്ങളുടെ ഫലമായാണ് കഴിഞ്ഞ മാർച്ച് മുതൽ ഇത്തരക്കാർക്ക് മോചനമായത്. ഇതിന്റെ ഭാഗമായി 500 ൽ അധികം വരുന്ന സംഘത്തെ കഴിഞ്ഞ മെയിൽ ഹൈദരാബാദ് വഴി ഇന്ത്യയിലെത്തിച്ചിരുന്നു.
സെപ്തംബർ 26 ന് 351 പേരടങ്ങുന്ന മൂന്നാമത്തെ സംഘം സൗദിയിലെ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പേരെ എത്തിക്കുന്നതിനുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ ഉടൻ അറിയിക്കുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
റിയാദ് മിഷനും ജിദ്ദ കോൺസുലേറ്റും ചേർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഇങ്ങനെ പോകുന്നവരിൽ ഭൂരിഭാഗവും ശിക്ഷാകാലയളവ് കഴിഞ്ഞ് ജയിൽ മോചിതരായവരാണ്. നടപടികൾ വേഗത്തിലാക്കുന്നതിന് സഹകരിച്ച സൗദി അധികൃതർക്കും സൗദി എയർലൈൻസിനും എംബസി പ്രത്യേക നന്ദി അറിയിച്ചു