ഹരിത ശോഭയിൽ സൗദി ദേശീയ ദിനാഘോഷം
Mail This Article
റിയാദ് ∙ നാടും നഗരവും ഓരവും നിരത്തും ഹരിത ശോഭയിൽ കുളിച്ച് സൗദിയുടെ 90-ാമത് ദേശീയദിന ആഘോഷപരിപാടികൾ. കോവിഡ്–19 സുരക്ഷാ മുൻകരുതലുകളോടെയുള്ള ഈ സന്തോഷ ദിനത്തിൽ കാഴ്ചയുടെ വർണങ്ങൾക്കും പരിപാടികളുടെ പൊലിമകൾക്കും ഒട്ടും കുറവുണ്ടായില്ല.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൗദിയുടെ ദേശീയ പതാക വീശി ചെറുപ്പക്കാർ പാതകൾ കൈയടക്കി. പാതയോരങ്ങളിലും പാലങ്ങളിലും നേരത്തേ ഉയർന്ന കൂറ്റൻ പലകകളിൽ രാഷ്ട്ര നായകൻ സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരന്റെയും രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെയും ചിത്രങ്ങൾ ഹരിത ദീപാലങ്കാരങ്ങളാൽ കുളിച്ചു. കരിമരുന്ന് പ്രയോഗവും വ്യോമാഭ്യാസ വിസ്മയങ്ങളും സംഗീത കച്ചേരികളും പാരമ്പര്യ നർത്തവും വീക്ഷിക്കാൻ കുടുംബങ്ങൾ ഒഴുകി. കുട്ടികൾ പച്ച ഉടുപ്പുകളണിഞ്ഞും മുഖത്ത് മരതക വർണം തേച്ചും ദേശസ്നേഹത്തിന്റെ കളിചിരികളിൽ ഉല്ലസിച്ചു.
സ്വദേശികൾക്കൊപ്പം പ്രവാസികളും ആഘോഷത്തിന്റെ നിറവിന് മാറ്റേകി. പാർക്കുകളിലും കടലോര വിശ്രമ ഇടങ്ങളിലും വൈകുന്നേരം മുതൽ തന്നെ തിരക്ക് അനുഭവപ്പെട്ടു. 60 പതിലധികം വിമാനങ്ങൾ അണിനിരന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ വിസ്മയ കാഴ്ചകൾക്ക് റിയാദ് നഗരം സാക്ഷ്യം വഹിച്ചു. ദമാമിലും, അൽഖോബാറിലും, ജിദ്ദയിലും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അരങ്ങേറിയ വമ്പൻ കരിമരുന്ന് പ്രയോഗങ്ങൾ കാഴ്ചക്കരുടെ മനസിലും മാനത്തും വർണാഭമായ പൂക്കുടകൾ വിടർത്തി.
പ്രധാന ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും ദീപാലങ്കാരം കൊണ്ടും, ഓഫറുകൾ പ്രഖ്യാപിച്ചും ദേശീയ ദിനത്തിൽ പങ്കുകൊണ്ടു. വിവിധ രാഷ്ട്രത്തലവന്മാർ ആശംസ ചൊരിഞ്ഞും അറിയപ്പെട്ട സാസ്കാരിക പ്രതീക ബിബംങ്ങളിൽ പച്ചപുതപ്പിച്ചും സൗദിയോട് ഐക്യദാർഢ്യം അറിയിച്ചു.
ഗൂഗിൾ ഡൂഡിൽ നൽകി സൗദിയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കു കൊണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയുമായി നിരവധി കലാപ്രകടനങ്ങളും സംഗീത നിശയും എയർഷോയും അരങ്ങേറും.