'കോവിഡ് വെല്ലുവിളി, ജോലി ദുഷ്കരമായിരുന്നു': സൗദിയിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ
Mail This Article
റിയാദ് ∙ രോഗികളുടെയും അത്യാഹിതം സംഭവിച്ചവരുടെയും ജീവനും കൊണ്ട് ഞൊടിയിടയിൽ ആശുപത്രികളിൽ പറന്നെത്താനുള്ള ദൗത്യം ഭംഗിയായി നിർവഹിക്കാൻ കഴിയുന്ന നിർവൃതിയിലാണ് റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ആബുലൻസ് ഡ്രൈവറായ ഈ സ്വദേശി വനിത.
ഇതുവരെ പുരുഷ മേധാവിത്തത്തിന് കീഴിലായിരുന്ന ഒട്ടുമിക്ക തൊഴിലുകളിലും സ്ത്രീകൾ അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാഴ്ചകൾ ഇന്ന് സൗദിയിൽ കാണാം. അത്തരത്തിലൊരാളാണ് സാറാ അൽ അനീസിയെന്ന ഈ വനിത. സൗദിയിലെ ആദ്യ ആംബുലൻസ് ഡ്രൈവർ കൂടിയാണ് സാറാ. വനിതാ ശാക്തീകരത്തിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്ന് അവർ പറയുന്നു. ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്നാൽ കഴിയുന്നത് നിറവേറ്റാനാവുന്നു എന്ന ചാരിതാർഥ്യമാണ് ഈ ജോലി ചെയുമ്പോൾ ഉണ്ടാകുന്നത്. കുട്ടിക്കാലം മുതൽ ആതുര സേവനം സ്വപ്നം കണ്ടിരുന്നു. അയൽ പക്കത്തോ കുടുംബത്തിലോ ആർക്കെങ്കിലും പരിക്കേറ്റാൽ അവർ എന്നെ സഹായത്തിനായി വിളിക്കുമായിരുന്നു. ആംബുലൻസ് ഓടിക്കുന്നത് തനിക്ക് ഈ രംഗത്ത് കൂടുതൽ അനുഭവവും ഉയർന്ന ആത്മവിശ്വാസവും സമ്മാനിച്ചു. ഇപ്പോൾ അത്തരം സേവനങ്ങൾ മനസറിഞ്ഞ് ചെയ്യാൻ കഴിയുന്നതിൽ അതിയായി സന്തോഷിക്കുന്നതായും അവർ പറഞ്ഞു. ദൈനംദിന ജോലി ആരംഭിക്കുന്നതിനുമുമ്പ് അതിരാവിലെ വാഹനം നന്നായി പരിശോധിക്കും.
കൊറോണക്കാലത്ത് ഈ ജോലി ദുഷ്കരമായിരുന്നു. രോഗികളുമായി ആദ്യം ഇടപെടുന്നത് ആംബുലൻസ് ഡ്രൈവർമാരാണ്. കുടുംബത്തെയും കുട്ടികളെയും ഓർക്കുമ്പോൾ അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നെന്ന് സാറാ അൽ അനീസി പറയുന്നു. എന്നാൽ ദൈവത്തിന് നന്ദി, ഇത്തരം നിരവധി രോഗികളെ ആശുപത്രിയിലേക്കും ക്വാറന്റീൻ കേന്ദ്രത്തിലേക്കും എത്തിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനം തോന്നുന്നുവെന്ന് അവർ പറഞ്ഞു.