യുഎഇ: ആലിപ്പഴം പെറുക്കി വടക്കൻ എമിറേറ്റുകൾ; ഇന്നും മഴയ്ക്കു സാധ്യത
Mail This Article
ദുബായ് ∙ വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ ശക്തമായ മഴ. ഷാർജയിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഉച്ചയോടെയായിരുന്നു മഴ. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. മലനിരകളിൽ നിന്നുള്ള നീരൊഴുക്കു ശക്തമായി. വാദികൾ നിറഞ്ഞു.
ഷാർജ ഖോർഫക്കാൻ, ഉഖൈദിർ, റാസൽഖൈമ കദ്ര, അൽ മനാഇ, ഷൌഖ, അസ്ഫാനി, ബുറാഖ്, അൽ സാഇദി, ഫുജൈറ ഷെയ്ഖ് ഖലീഫ റോഡ് മേഖല എന്നിവിടങ്ങളിലായിരുന്നു മഴ. പലയിടങ്ങളിലും താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ചില റോഡുകളിൽ വെള്ളക്കെട്ടു രൂപം കൊണ്ടു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കാറ്റുമുണ്ടായിരുന്നു. ശക്തമായി മഴപെയ്ത മേഖലകളിൽ ഉച്ചയോടെ ഇരുണ്ടുമൂടി. മോശം കാലാവസ്ഥയിൽ വാദികൾക്കു സമീപമോ മലനിരകളിലോ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ദുബായിൽ ഇന്നലെ രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് തെളിഞ്ഞു. ചൂടു കുറഞ്ഞു. വടക്കൻ മേഖലകളിൽ ഇന്നും ഉച്ചകഴിഞ്ഞ് മഴയ്ക്കു സാധ്യതയുണ്ടെന്നു പ്രിൻസിപ്പൽ മെറ്റിരിയോളജിക്കൽ ഡേറ്റ അനലിസ്റ്റ് ആസിഫ് ഷാ അറിയിച്ചു. തെക്കുകിഴക്കൻ മേഖലയിൽ രാവിലെ പൊടിക്കാറ്റ് പ്രതീക്ഷിക്കാം. നാളെ അന്തരീക്ഷം മേഘാവൃതമായിരിക്കും. കാറ്റിനു സാധ്യത. ചിലയിടങ്ങളിൽ നേരിയതോതിൽ മഴ ലഭിച്ചേക്കാം. ഞായർ പുലർച്ചെ മുതൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്.
ഒമാനോട് ചേർന്ന വടക്കു കിഴക്കൻ മേഖലകളിൽ ശരാശരി മഴ ലഭിക്കും. ഒമാനിലെ ചില മേഖലകളിലും സാമാന്യം ശക്തമായ മഴ പെയ്തു. മുസണ്ടം ഗവർണറേറ്റ്, ഹജ്ർ മലനിരകളോടു ചേർന്ന മേഖലകൾ എന്നിവിടങ്ങളിലായിരുന്നു മഴ.