കുവൈത്തിന്റെ സാരഥ്യമേറ്റ് ഷെയ്ഖ് നവാഫ്; അരനൂറ്റാണ്ടിന്റെ ഭരണ മികവ്
Mail This Article
കുവൈത്ത് സിറ്റി∙ ഷെയ്ഖ് നവാഫ് കുവൈത്ത് അമീറാകുന്നത് അരനൂറ്റാണ്ടിന്റെ ഭരണപരിചയവും വിവിധ മേഖലകളിലെ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച മികവുമായി. അതിർത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന കീർത്തി അദ്ദേഹത്തിനു സ്വന്തം.
സാമൂഹിക-തൊഴിൽ മന്ത്രി എന്ന നിലയിൽ വിധവകൾ, പ്രായമുള്ളവർ, അനാഥർ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പത്താമത്തെ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്, 1961ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 1978ൽ ആഭ്യന്തരമന്ത്രിയും 1988ൽ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തിൽ സാമൂഹിക-തൊഴിൽ മന്ത്രിയുമായി. 1994മുതൽ 2003വരെ നാഷനൽ ഗാർഡ് ഉപമേധാവി. 2006 വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന പദവി വഹിച്ചു. 2006 മുതൽ കിരീടാവകാശി.
അദ്ദേഹത്തെ ഡപ്യൂട്ടി അമീർ ആക്കിയ ശേഷമാണു ഷെയ്ഖ് സബാഹ് യുഎസിൽ ചികിൽസയ്ക്കായി തിരിച്ചത്. രാജ്യചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ഷെയ്ഖ് നവാഫ് .ജാബിർ, സാലിം ശാഖകളിൽ നിന്ന് ഒന്നിടവിട്ട ഊഴങ്ങളിൽ അമീർ എന്ന കീഴ്‌വഴക്കം കൂടിയാണ് ഇപ്പോൾ പൂർണമായി വഴിമാറുന്നത്. പുതിയ അമീറും 2 മുൻഗാമികളും ജാബിർ ശാഖയിൽ നിന്നുള്ളവരാണ്. ഇടയ്ക്ക് സാലിം ശാഖയിൽ നിന്ന് സഅദ് അമീർ ആയെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.