ADVERTISEMENT

അബുദാബി∙ കോവി‍ഡ് വരുത്തിയ സാമ്പത്തിക ബാധ്യത തരണം ചെയ്യാൻ ഫീസ് കുറവുള്ള സ്കൂളിലേക്ക് മാറുന്ന പ്രവണത തുടരുന്നു. നിരവധി അപേക്ഷകൾ ദിവസേന ലഭിക്കുന്നതായി വിവിധ ഇന്ത്യൻ സ്കൂളുകൾ അറിയിച്ചു.  ഇന്ത്യക്കാർ മാത്രമല്ല മറ്റു രാജ്യക്കാരും അതിജീവനത്തിന്റെ പുത്തൻ അധ്യായം തേടി എത്തുന്നതും താരതമ്യേന ഫീസ് കുറവുള്ള ഇന്ത്യൻ സ്കൂളുകളിലാണ്.  കുറഞ്ഞ ഫീസുള്ള സ്കൂളിലേക്ക് മാറുന്നവർക്ക് സൗകര്യം ഒരുക്കണമെന്ന് സർക്കാർ നിർദേശവുമുണ്ട്. ജോലി നഷ്ടപ്പെട്ടവരും ശമ്പളം കുറഞ്ഞവരും വിദ്യാഭ്യാസ അലവൻസ് ഉൾപ്പെടെ ആനുകൂല്യം നഷ്ടപ്പെട്ടവരുമാണ് മാറുന്നവരിലേറെയും. പലരും കുടുംബത്തെ നാട്ടിലേക്ക് അയച്ചാണ് പിടിച്ചുനിൽക്കുന്നത്.

എന്നാൽ ഇതിനു  സാധിക്കാത്തവർ  സ്കൂൾ മാറ്റത്തിലൂടെ കുടുംബ ബജറ്റ് താങ്ങി നിർത്താൻ ശ്രമിക്കുന്നു. അബുദാബിയിൽ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഒരു സ്കൂളിൽ മാത്രം  300 പേർ പുതുതായി ചേർന്നു.  പതിവ് അഡ്മിഷന് പുറമേയാണിത്.  ഇതിനെക്കാൾ അൽപം കൂടുതൽ ഫീസുള്ള സ്കൂളുകളിലും 100 മുതൽ 150 വരെ കുട്ടികൾ ചേർന്നതായും റിപ്പോർട്ടുണ്ട്. കോവിഡിനെ തുടർന്ന് അപ്രതീക്ഷിതമായി വന്ന ഒഴിവു നികത്താൻ ഇന്റേണൽ ട്രാൻസ്ഫർ കൊണ്ടു സാധിച്ച ആശ്വാസത്തിലാണ് ചില സ്കൂളുകൾ. ഇതേസമയം കൂടുതൽ ഫീസ് ഈടാക്കുന്ന സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

കോവിഡ് നിയന്ത്രണ വിധേയമായതോടെ നാട്ടിൽനിന്ന് യുഎഇയിലേക്കു വരുന്ന പ്രവണതയും നേരിയ തോതിൽ ഉണ്ടെന്ന് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മൻ പറഞ്ഞു. നാട്ടിൽനിന്നു വരുന്നവർക്ക് ഡിസംബർ വരെ അഡ്മിഷൻ നൽകുമെന്നും പറഞ്ഞു. മറ്റു രാജ്യക്കാരും ബ്രിട്ടിഷ് സിലബസ് പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികളും  ഇന്ത്യൻ സിലബസിലേക്കു വരുന്നുണ്ട്.  വിദേശ സിലബസിൽ 30000–45000 ദിർഹം വരെ ഫീസ് ഈടാക്കുമ്പോൾ അതിന്റെ പകുതി ഫീസുണ്ടായാൽ ഇന്ത്യൻ സിലബസിലെ മികച്ച സ്കൂളിൽ ചേർക്കാം. അബുദാബിയിൽ മാത്രമല്ല യുഎഇയിലെ എല്ലാ എമിറേറ്റിലും ഈ പ്രവണതയുണ്ട്.

ഇന്ത്യൻ സിലബസിൽ വാർഷിക ഫീസ് 20,000–25000 ദിർഹം (4–5 ലക്ഷത്തിലേറെ രൂപ) ഈടാക്കുന്ന സ്കൂളുകളുണ്ട്. ഇവിടെ നിന്ന് 10,000–15000 ദിർഹം (2–3 ലക്ഷം രൂപ) ഈടാക്കുന്ന സ്കൂളിലേക്കു മാറ്റുമ്പോൾ തന്നെ രക്ഷിതാക്കൾക്ക് പകുതി  ആശ്വാസമാണ്. വീടിനു തൊട്ടടുത്തുള്ള സ്കൂളിലേക്കോ താമസം സ്കൂളിനടുത്തേയ്ക്കോ മാറി ബസ് ഫീസും ലാഭിക്കുന്നു-അനുപ ബാനർജി കായംകുളം സ്വദേശി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com