ഉംറ: സജ്ജീകരണങ്ങൾ പൂർത്തിയായി; അപേക്ഷിച്ചത് രണ്ടര ലക്ഷം പേർ
Mail This Article
മക്ക∙ ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ 'ഇഅ്തമർനാ' ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു.
സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് ഉംറയിൽ പ്രവേശിക്കുന്ന സ്ഥലം) സജ്ജീകരണ പ്രവർത്തങ്ങളും പൂർത്തിയായതായി ഇസ്‌ലാമിക കാര്യ മന്ത്രാലയവും വ്യക്തമാക്കി. അതിർത്തി തിരിക്കൽ, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കർ പതിച്ച് അടയാളപ്പെടുത്തൽ, അണുനശീകരണ സാമഗ്രികൾ, സൈൻ ബോർഡുകൾ, മാർഗനിർദേശങ്ങൾ എന്നിവസ്ഥാപിക്കൽ തുടങ്ങി കോവിഡ് 19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും ക്രമീകരണങ്ങളും മന്ത്രാലയം വിലയിരുത്തി. പ്രവേശന കവാടങ്ങൾ, മേൽക്കൂരകൾ, ശുചിമുറികൾ എന്നിവ അണുവിമുക്തമാക്കി.
അനുമതി പത്രത്തിന്റെ ബാർകോഡ് പരിശോധിക്കാനും മാർഗനിർദേശം നൽകാനും ഇലക്ട്രോണിക് സംവിധാനങ്ങൾ , ഉചിതമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ, പ്രവേശന കവാടങ്ങളിൽ തെർമോമീറ്റർ എന്നിവയും സജ്ജീകരിച്ചു. മീഖാത്ത് ഉൾപ്പെടെ ഉംറ കർമങ്ങൾക്ക് വിനിയോഗിക്കുന്ന വിശുദ്ധ കേന്ദ്രങ്ങളിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. കൂടാതെ എല്ലാ പള്ളികളിലും ഇരുപതിനായിരം ച. മീറ്ററിലധികം പരവതാനികൾ അണുവിമുക്തമാക്കി. നിരവധി ദേശീയ ക്ലീനിങ് & മെയിന്റനൻസ് കമ്പനികളുമായി ചേർന്നാണ് 24 മണിക്കൂറും അണുവിമുക്തമാക്കൽ നടപടികൾക്കായി കരാർ ചെയ്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനായി 769 ജീവനക്കാർ, തൊഴിലാളികൾ, സാങ്കേതിക വിദഗ്ധർ, നിരീക്ഷകർ എന്നിവരെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ വരവോടെ ബോധവൽക്കരണത്തിനും മാർഗനിർദേശ പ്രവർത്തനങ്ങൾക്കുമായി നിരവധി പേരെയും ചുമതലപ്പെടുത്തി.
രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കില്ല
ഉംറ സൈറ്റുകളിലേക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ഒരു തീർഥാടകനും പ്രവേശനാനുമതി നൽകില്ലെന്ന് രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലന സഹമേധാവി അഹമ്മദ് അൽ മൻസൂരി പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൂർണ സജ്ജീകരണങ്ങളോടെയുള്ള നിരവധി പരിശോധന കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രാലയം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
ഉംറ പുനരാരംഭിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് നടത്തിയ ക്രമീകരണങ്ങൾ അദ്ദേഹം പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. ഓരോ ഗ്രൂപ്പിലെയും 1,000 തീർഥാടകർ ഉൾപ്പെടുന്ന തീർഥാടകരെ ഹറം പള്ളിക്ക് പുറത്ത് നിന്ന് മാതാഫ് (വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള പ്രദേശം) വരെ പ്രത്യേക ട്രാക്കുകളിലായി 16 ടീം ലീഡർമാരുടെ നേതൃത്തിൽ കർമങ്ങൾക്കായി നയിക്കും.ത്വവാഫ് ഒരേ പ്രവാഹത്തിൽ നിർവഹിച്ചതിന് ശേഷം നേരെ സഅ് യ് പൂർത്തിയാക്കി മർവ കവാടത്തിലൂടെ പുറത്ത് കടക്കുന്ന രീതിയാകും സ്വീകരിക്കുക. ഉംറ നിർത്തിവച്ച ശേഷം ആദ്യമായി വനിതാ ജീവനക്കാരും ജോലിക്കെത്തും.ഉംറയുടെ സമയം രാവിലെ 7 മണിക്ക് ആരംഭിച്ച് പുലർച്ചെ 3 മണിവരെയായിരിക്കും.
വിശുദ്ധ പള്ളിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ഉയർന്ന റെസല്യൂഷനിൽ തെർമോ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മതാഫിൽ ഇഅ്തികാഫോ (ഭജനമിരിക്കൽ) നമസ്കാരമോ അനുവദിക്കില്ല. ഭക്ഷണപദാർഥങ്ങളും ശീതളപാനീയങ്ങളും പള്ളിക്കകത്ത് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംഘവും ഉംറ നിർവഹിക്കുന്നതിന് മുമ്പും ശേഷവും ഒരു ദിവസം 10 തവണ വിശുദ്ധ പള്ളി പൂർണമായും കഴുകും. ശുചിമുറികൾ, പള്ളിയിലെ പരവതാനികൾ, വീൽചെയറുകൾ, എസ്‌കലേറ്ററുകൾ എന്നിവ പതിവായി അണുവിമുക്തമാക്കും. എയർ കണ്ടീഷനിങ് സിസ്റ്റങ്ങളും എയർ ഫിൽട്ടറുകളും ഒരു ദിവസത്തിൽ നിരവധി തവണ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിസ്‌വ നിർമാണശാലയിൽ പരമാവധി 25 പേർ
കഅ്ബയുടെ കിസ്‌വ നിർമാണശാല, എക്സിബിഷനുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം പരമാവധി 25 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളൂ എന്ന് ഇവയുടെ കാര്യനിർവഹണ വിഭാഗം അറിയിച്ചു.ഇതിന് 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി സന്ദർശകർ അവരുടെ സന്ദർശന സമയം പ്രത്യേകം ബുക്ക് ചെയ്യണം. ഓരോ സന്ദർശനത്തിനും അനുവദിക്കുന്ന പരമാവധി ദൈർഘ്യം 30-45 മിനിറ്റ് ആയിരിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഓരോ വിഭാഗത്തിലും പരമാവധി 10 പേരെയായിരിക്കും ഒരുമിച്ച് വീക്ഷിക്കാൻ അനുവദിക്കുക. സന്ദർശകരുടെ താപനില പരിശോധിക്കുന്നതിനും മാസ്ക് തുടങ്ങിയ മുൻകരുതൽ നടപടികൾ ഉറപ്പുവരുത്തുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.