ADVERTISEMENT

ഇന്ന് രാജ്യാന്തര പെൺകുട്ടി ദിനം

ദോഹ ∙ മക്കൾ എല്ലാവരും ഒരുപോലെയാണെന്ന് പറയുമ്പോഴും പെൺമക്കളോട് അച്ഛന്മാർക്ക് ഇത്തിരി സ്‌നേഹം കൂടുതൽ തന്നെ ! നേരിട്ടു പറയാനുള്ള പേടി കൊണ്ട് അമ്മ മുഖേന അച്ഛന്റെ അടുത്ത് നിന്ന് കാര്യങ്ങൾ സാധിച്ചിരുന്ന മക്കളുടെ കാലമൊക്കെ മാറി. ഇന്ന് പെൺമക്കളുടെ നല്ല സുഹൃത്തായി  അച്ഛനുമുണ്ട്. ദോഹയിലെ പ്രവാസി പെൺകുട്ടികൾക്കും അവരെ കുറിച്ച് രക്ഷിതാക്കൾക്കും പറയാനുള്ളതുമറിയാം.

ഉയർന്നു പറക്കാൻ കഴിയണം -സാന്ദ്ര, സൻസിത

വിവേചനങ്ങൾക്കെതിരെ  പോരാടി കൊണ്ട് ഉയർന്നു പറക്കാൻ പെൺകുട്ടികൾക്ക് കഴിയുമെന്ന വൃക്തമായ കാഴ്ചപ്പാടുളളവരാണു തൃശൂർ സ്വദേശിനികളായ സാന്ദ്രയും അനിയത്തി സൻസിതയും. പെൺകുട്ടികൾക്ക് ധൈര്യപൂർവം ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയും. 

ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ, സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ, അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരങ്ങൾ വിനിയോഗിക്കാനുമെല്ലാം പെൺകുട്ടികൾക്ക് കഴിയണമെന്നാണു നെതർലൻഡ്‌സ് ടിൽബർഗ് സർവകലാശാലയിലെ ഗ്ലോബൽ ലോ വിദ്യാർഥിനിയായ സാന്ദ്രയ്ക്കും ദോഹ ഡിപിഎസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൻസിതയ്ക്കും  പറയാനുള്ളത്.

വിലക്കുകളുടെ ലോകമല്ല, സ്വാതന്ത്ര്യത്തിന്റെ ലോകമാണ് പെൺകുട്ടികൾക്ക് വേണ്ടതെന്നാണ് ഇവരുടെ മാതാപിതാക്കളായ രാമചന്ദ്രൻ വെട്ടിക്കാടിനും സിന്ധു രാമചന്ദ്രനും പറയാനുള്ളത്. ധൈര്യമുളള മക്കളായി, പ്രതികരണ ശേഷി ഉളളവരായി വളരണമെന്നാണ് പെൺമക്കളെ പറഞ്ഞു പഠിപ്പിക്കേണ്ടതെന്നാണു ഈ രക്ഷിതാക്കൾക്ക് പറയാനുള്ളത്.

സ്‌നേഹവും കരുതലും കൂടുതൽ-ഐയിഷ

പെൺകുട്ടിയായതിന്റെ സ്‌നേഹവും കരുതലുമൊക്കെ അനുഭവിക്കാൻ കഴിയുന്നുണ്ട്. പഠനകാര്യത്തിലും ഇഷ്ടാനിഷ്ടങ്ങളുടെ കാര്യങ്ങളിലുമെല്ലാം ഉമ്മയും ഉപ്പയും എന്തിനും ഒപ്പമുണ്ടെന്ന് വീട്ടിലെ മൂന്ന് മക്കളിൽ മൂത്തയാളായ തൃശൂർ സ്വദേശിനി ഐയിഷ പറഞ്ഞു. ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയായ ഐയിഷയ്ക്ക് ഒരു അനിയനും അനിയത്തിയുമാണുള്ളത്. അനിയത്തി ആലിയ എംഇഎസ് ഇന്ത്യൻ സ്‌കൂളിലെ കെജി-2 വിദ്യാർഥിനിയും  അനിയൻ മുഹമ്മദ് 6-ാം ക്ലാസ് വിദ്യാർഥിയുമാണ്.

AYSHA-AALIYA
ഐയിഷയും ആലിയയും

പെൺകുട്ടികൾ വീടിന്റെ ഐശ്വര്യം തന്നെയാണെന്ന അഭിപ്രായക്കാരാണ് ഐയിഷയുടെ പിതാവ് അജീഷ് അബ്ബാസും ഉമ്മ ഷാനയും. മൂന്ന് മക്കൾക്കും തുല്യപ്രധാന്യം നൽകി വേർതിരിവില്ലാതെ തന്നെയാണ് വളർത്തുന്നതും. മറ്റൊരു വീട്ടിലേക്ക് പോകേണ്ടവരാണ് പെൺകുട്ടികൾ എന്ന തരത്തിലല്ല അവരെ വളർത്തേണ്ടത്. 

പെൺമക്കളുടെ അഭിരുചിക്കനുസരിച്ച് വേണം അവരെ പഠിപ്പിക്കാൻ. നല്ല വിദ്യാഭ്യാസം നൽകി  ജോലി നേടി സ്വന്തം കാലിൽ നിന്ന ശേഷം മാത്രമേ പെൺകുട്ടികൾ വിവാഹം പോലും കഴിക്കാൻ പാടുള്ളുവെന്ന നിലപാടാണ് ഇവരുടേതും.

സ്വന്തമായി അഭിപ്രായം വേണം-സൗപർണിക പ്രകാശൻ

ഏതൊരു കാര്യത്തിനും സ്വന്തമായി അഭിപ്രായം ഉണ്ടായിരിക്കണമെന്ന പക്ഷക്കാരിയാണ് സൗപർണിക. സൗപർണികയ്ക്ക് ഒരു ചേട്ടനാണുള്ളത്. പെൺകുട്ടിയായതിൽ അഭിമാനമാണ്. അച്ഛനും അമ്മയും ചേട്ടനും അത്രയും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇഷ്ടപ്പെടുന്ന മേഖലയിൽ പ്രവർത്തിക്കാൻ കഴിയണം. അതിനായി ഒരു ലക്ഷ്യം സൂക്ഷിക്കണം. 

അവനവനെ തന്നെ നന്നായി സ്‌നേഹിക്കണമെന്നാണ് സൗപർണികയുടെ കാഴ്ചപ്പാട്. ദോഹയിലെ ബിർള പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ് പഠനത്തിന് ശേഷം ആന്ധ്രപ്രദേശിലെ പീപ്പൽ ഗ്രോവ് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായി സൗപർണിക പഠനം തുടങ്ങി കഴിഞ്ഞു.

DOHA-SOUPARNIKA
സൗപർണിക പ്രകാശൻ.

രണ്ട് മക്കളിൽ ഒരാൾ പെൺകുട്ടിയായതിനാൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്നു സൗപർണികയുടെ പിതാവ് പ്രകാശൻ ശേഖരൻ പറഞ്ഞു. ഒരു കുടുംബം പൂർണമാകുന്നത് ഒരു പെൺകുഞ്ഞിനെ ലഭിക്കുമ്പോഴാണെന്ന അഭിപ്രായക്കാരനാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഈ പിതാവ്.  

മകൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസവും ചിന്തയും നൽകണമെന്നാണ് അച്ഛനെ പോലെ അമ്മ ശ്രീകലയ്ക്കും ആഗ്രഹം. മകളുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് തന്നെ മകൾക്ക് ഉയരാൻ കഴിയണമെന്നാഗ്രഹിക്കുമ്പോഴും പെൺകുട്ടികളെ ബഹുമാനിക്കുന്ന, സ്‌നേഹിക്കുന്ന ഒരു ചുറ്റുപാടിന്റെ അനിവാര്യതയും ഈ പിതാവ് ചൂണ്ടിക്കാട്ടുന്നു.

എന്തിനും ഏതിനും ഒപ്പം-ഹിബ ഫാത്തിമ

ഞങ്ങൾ ഉമ്മയും മക്കളും നല്ല കൂട്ടുകാർ തന്നെയാണ്. ഞങ്ങളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് എന്തു കാര്യത്തിനും ധൈര്യം പകർന്ന് ഒപ്പം നിൽക്കുന്നവരാണ് ഇരുവരുമെന്നു പേൾ സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിനിയായ ഹിബ. രക്ഷിതാക്കൾ നൽകുന്ന സ്വാതന്ത്ര്യവും കരുതലും തന്നെയാണ് പാഠ്യ, പാഠ്യേതര വിഷയങ്ങളിലെല്ലാം മുന്നേറാൻ സഹായിക്കുന്നതെന്നും ഹിബ പറഞ്ഞു. വീട്ടിലെ 3 മക്കളിൽ മൂത്തയാളാണ് ഹിബ. പേൾ സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാർഥി ഹംദാൻ, 2-ാം ക്ലാസ് വിദ്യാർഥിനി അഫ്രീൻ എന്നിവരാണ് ഹിബയുടെ സഹോദരങ്ങൾ.

hiba-doha
ഹിബ ഫാത്തിമയും അഫ്രീനും.

ജീവിതത്തിലെ അമൂല്യ സമ്പത്ത് തന്നെയാണു പെൺമക്കളെന്നു ഹിബയുടെ ഉമ്മ നസി. എല്ലാ കാര്യങ്ങളിലും മക്കൾ ഒപ്പമുണ്ട്. കുടുംബത്തിന്റെ നേട്ടത്തിനായി ത്യാഗസന്നദ്ധമായി മാതാപിതാക്കളെ പിന്തുണയ്ക്കുന്നത് പെൺമക്കൾ തന്നെ. മക്കൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ചിന്തയും നൽകി ഒപ്പം നിൽക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്നാണു ഹിബയുടെ ഉമ്മ നസിയ്ക്കും ഉപ്പ താഹയ്ക്കും പറയാനുള്ളത്.കോഴിക്കോട് നന്തി സ്വദേശികളാണ് ഹിബയും കുടുംബവും. 

പെൺകുട്ടികളായതിൽ ഏറെ സന്തോഷം -രചന, ചൈതന്യ

അച്ഛന്റെയും അമ്മയുടെയും നല്ല കൂട്ടുകാരാകാൻ കഴിഞ്ഞത് പെൺമക്കളായത് കൊണ്ടാണെന്ന് എറണാകുളം പറവൂർ സ്വദേശിനികളായ രചനയും ചൈതന്യയും പറഞ്ഞു. അച്ഛനോടും അമ്മയോടും എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വീട്ടിലെ കാര്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് തന്നെയാണ് സഹോദരിമാരായ നാഗ്പൂരിലെ വിഎൻഐപി ബിആർക് വിദ്യാർഥിനിയായ രചനയ്ക്കും ദോഹ ഡിപിഎസ്-എംഐഎസിലെ 11-ാം ക്ലാസ് വിദ്യാർഥിനിയായ ചൈതന്യയ്ക്കും പറയാനുള്ളതും.

rachana--chithanya
രചനയും ചൈതന്യയും

രണ്ടു മക്കളും പെൺകുട്ടികളായതിൽ അഭിമാനവും സന്തോഷവും തന്നെയാണ്. അച്ഛൻ എന്നതിനെക്കാൾ മക്കളുടെ നല്ല സുഹൃത്താണ് താനെന്ന് പിതാവ് പ്രമോദ് കുമാർ. പെൺമക്കളായതിനാൽ ചെറിയൊരു വിഷമം പോലും മക്കൾ വേഗത്തിൽ തിരിച്ചറിയുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നത് സന്തോഷമാണെന്ന് അമ്മ ഗീതയും പറഞ്ഞു.

മാതാപിതാക്കൾ സുഹൃത്തുക്കളാകണം -വൈഷ്ണവി, വൈശാഖി

അച്ഛനും അമ്മയും തന്നെയാണ് ഏറ്റവും വലിയ സുഹൃത്തുക്കളെന്നു  സഹോദരിമാരായ പാലക്കാട് ഒറ്റപ്പാലം സ്വദേശിനികളായ വൈഷ്ണവിയും വൈശാഖിയും  ഒരേ സ്വരത്തിലാണ് പറയുന്നത്. എന്തിനും ഏതിനും നോ പറയുന്ന രക്ഷിതാക്കളെക്കാൾ മക്കളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി  തെറ്റും ശരിയും ചൂണ്ടിക്കാട്ടി നല്ല സുഹൃത്തുക്കളായി ഒപ്പം നിൽക്കുന്ന മാതാപിതാക്കളെയാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യമെന്നാണ് ഇവരുടെ നിലപാട്. 

vishanvi-vyshakhi
വൈഷ്ണവിയും വൈശാഖിയും

ചേച്ചിക്കും അനിയത്തിക്കും ഇടയിൽ പരസ്പരം എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതും ഭാഗ്യമായി കാണുന്നവരാണ് ഇവർ. വൈഷ്ണവി പുണെ സിംബിയോയിസിലെ എൽഎൽബി വിദ്യാർഥിനിയും വൈശാഖി ദോഹ ഡിപിഎസ്-എംഐഎസിലെ 9-ാം ക്ലാസ് വിദ്യാർഥിനിയുമാണ്.

പെൺമക്കളെ ശാസിച്ച് ഭയപ്പെടുത്തുന്നതിന് പകരം അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞ് നല്ല സുഹൃത്തുക്കളായി ഒപ്പം നിൽക്കാൻ കഴിയണമെന്നാണ് ഇവരുടെ മാതാപിതാക്കളായ മനോജ് നീലകണ്ഠനും സിതാരയ്ക്കുമുള്ള അഭിപ്രായവും. മക്കളുടെ നല്ല സുഹൃത്തുക്കളായി രക്ഷിതാക്കൾ മാറുന്നിടത്താണു പെൺമക്കൾക്ക് സധൈര്യം ജീവിക്കാനുള്ള കരുത്തും ഉയരങ്ങളിലെത്താനുള്ള ആത്മവിശ്വാസവും ലഭിക്കുന്നതെന്നാണ് ഇവരുടെ ജീവിതവീക്ഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com