മുഖചിത്രം പകർത്തി സന്തോഷം പരത്തി മലയാളി വിദ്യാർഥി;വരയിൽ പരീക്ഷണവുമായി ശരൺ
Mail This Article
ദുബായ്∙ മറ്റുള്ളവരുടെ സന്തോഷമാണു ശരണിന്റെ വരകൾക്ക് നിറമേകുന്നത്. മറ്റു ചിത്രങ്ങൾ നൽകുന്നതിനെക്കാൾ ആളുകൾക്കു സന്തോഷം അവരുടെ മുഖചിത്രം വരച്ചു കൊടുക്കുന്നതാണെന്ന് ശരൺ. സ്റ്റെൻസിൽ പോർ ട്രെയ്റ്റ് വരയ്ക്കുന്നതിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഈ ഒൻപതാം ക്ലാസ് വിദ്യാർഥി.
മറ്റുള്ളവർ ഒരു ലെയറിൽ വരയ്ക്കുമ്പോൾ അഞ്ചും ആറും അടുക്കുകൾ വരച്ച് ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ പ്രതിഫലിപ്പിക്കാൻ ശ്രദ്ധിക്കുകയാണെന്ന് ശരൺ പറയുന്നു. എട്ടു വയസ്സിൽ കാരിക്കേച്ചറും മ്യൂറൽ ചിത്രങ്ങളും വരച്ചു തുടങ്ങി. മാവേലിക്കര ചെന്നിത്തല കാരായ്മ ശ്രീവിഹാറിൽ ശശികുമാറിന്റെയും ബിന്ദുവിന്റെയും ഇളയ മകനായ ശരൺ ലോക്ഡൗൺ കാലത്താണ് മുഖചിത്രങ്ങൾ വരച്ചു തുടങ്ങിയത്. അഞ്ചു മാസം കൊണ്ട് 75 ചിത്രങ്ങൾ വരച്ചു. കൂട്ടുകാർ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുബായ് ഭരണാധികാരികൾ വരെയും ആ നിരയിലെത്തി.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്. രാജാ രവിവർമ ആരാധകനായ ശരൺ പഠിച്ച് ചിത്ര കലയുടെ വഴിയിലോ വാസ്തു ശിൽപ കലയിലോ മുന്നേറണമെന്നാണു ആഗ്രഹം.
കൃഷ്ണാനന്ദാണ് ഇപ്പോഴത്തെ ഗുരു. ഏറ്റവും കൂടുതൽ പോട്രെയ്റ്റ് വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശനം കാത്തിരിക്കുകയാണ് ശരൺ.