ADVERTISEMENT

ദുബായ് ∙ കോവിഡ് കാലം ചിത്രകാരിയാക്കിയ മലയാളി യുവതി ദുബായിൽ നടന്ന ലോക ചിത്രകലാ പ്രദർശനത്തിൽ ശ്രദ്ധേയയായി. കോവിഡ് ലോക് ഡൗൺ കാരണം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടിവന്ന തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിനിയായ എന്‍ജിനീയർ സ്മിത എസ്.നായർ തന്റെ സമയം ചിത്രരചനയ്ക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു.  

അക്രിലിക്ക് പെയിന്റിൽ കാൻവാസിൽ സ്മിത വരച്ച 16 ചിത്രങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ പങ്കെടുത്ത പ്രദർശനത്തിലെ വേറിട്ട അനുഭവമായി. പ്രകൃതി. വർണം, ആത്മാവ്, സംഗീതം, ഫാഷൻ അടക്കമുള്ള വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങളാണ് ഒരുക്കിയത്. ദ് സ്ട്രിങ്സ് ഒാഫ് പപ്പെറ്റ്സ് എന്ന ചിത്രം മനുഷ്യൻ ദൈവത്തിന്റെ കൈകളിലെ പാവകളാണെന്ന് പറയാറുള്ളതിനെ ഒാർമിപ്പിക്കുന്നു. 

smitha-s-nair-painting-exhibition-dubai6
ബുയാൻസി – ദ് നാച്വേർസ് മാജിക്, മിൽക് വീഡ്–കാലിഡോസ്കോപ് എഫക്ട് എന്നീ ചിത്രങ്ങൾ.

ഒരേസമയം രണ്ട് ഇന്ദ്രിയങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന അപൂർവം മനുഷ്യരുടെ അവസ്ഥകൾ പറയുന്ന ക്രോസ്ഡ്–വൈറിങ് (സിനസ്തേഷ്യ: മൾട്ടി സെൻസറി എക്സ്പീരിയൻസ്) ആണ് മറ്റൊരു ആകർഷകമായ ചിത്രം. വസ്‌തുക്കളെ ജ്യാമിതീയാകൃതിയില്‍ ചിത്രീകരിക്കുന്ന (ക്യൂബിസം) രചനാ സങ്കേതത്തിൽ ഒരുക്കിയ ദ് ബുദ്ധ അൺപ്ലഗ് ഡ്, കാലിഡോസ്കോപി (ബഹുവിചിത്ര വര്‍ണ രൂപദര്‍ശിനി)ലൂടെ കാണുന്ന വർണഭംഗി കാണിക്കുന്ന മിൽക് വീഡ്സ്, സംഗീതം വിഷയമാക്കിയ ഷെയ്‍ഡ്സ് ഒാഫ് സരിഗമ, വനിതകളുടെ വസ്ത്രങ്ങളുടെ ഫാഷനെക്കുറിച്ച് പറയുന്ന ദ് ലേ‍ഡി ഗഗാ, പോൽക്ക–ദ് ഹൈ എൻഡ് ഫാഷൻ, ആത്മാവിന്റെയും ചിന്തകളുടെയും സൗന്ദര്യം വരച്ചുകാട്ടുന്ന ലൈൻ ഒാഫ് സൈറ്റ്, പ്രകൃതിയുടെ മാന്ത്രികത കാണിക്കുന്ന ബുയാൻസി–ദ് നേചർസ് മാജിക് തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

smitha-s-nair-painting-exhibition-dubai2

അതിജീവനത്തിന്റെ മറ്റൊരു സാക്ഷ്യം

ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത സ്മിത പഠന കാലത്ത് ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. എമിറേറ്റ്സിൽ എൻജിനീയറായ സ്മിത മൂന്നു മാസമായി ശമ്പളമില്ലാതെ അവധിക്ക് വീട്ടിലിരിക്കവെ ഉള്ളില്‍ അടക്കിവച്ചിരുന്ന ചിത്രരചനയോടുള്ള താത്പര്യം പുറത്തുവരികയായിരുന്നു. ലോക് ഡൗൺ കാലത്തെ വിരസത മാറ്റുക എന്നതിലുപരി ഇൗ രംഗത്തോടുള്ള അഭിനിവേശം തന്നെയാണ് വീണ്ടും ചിത്രകലയിലേയ്ക്ക് എത്തപ്പെടാൻ കാരണമായതെന്ന് സ്മിത മനോരമ ഒാൺലൈനിനോട് പറഞ്ഞു.

smitha-s-nair-painting-exhibition-dubai4

മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിൻറെ മറ്റൊരു സാക്ഷ്യമായി ഇൗ ചിത്രങ്ങളെ വിലയിരുത്താം. എമിറേറ്റ്സ് എയർലൈൻസിൽ ഫ്ലൈറ്റ് എൻജിനീയറായ ഭർത്താവ് വി.ആർ.വിനോദ്, വിദ്യാർഥികളായ മക്കൾ ആരവ് വിനോദ്, കീർത്തനാ വിനോദ് എന്നിവർ അമ്മയ്ക്ക് ചിത്രരചനയിൽ പൂർണ പിന്തുണ നൽകുന്നു.

കലയുടെ ജാലകം തുറന്ന് ദുബായ്

കോവിഡ് ലോക്ഡൗണിന് ശേഷമുള്ള ദുബായിലെ ആദ്യത്തെ രാജ്യന്തര പരിപാടിയായിരുന്നു വേൾഡ് ആർട് ദുബായ്. ഇന്ത്യയടക്കം 20ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ചിത്രങ്ങളും ഇൻസ്റ്റലേഷനുമായിരുന്നു മുഖ്യആകർഷണം. സ്മിതയെ കൂടാതെ, ഒട്ടേറെ മലയാളി കലാകാരന്മാർ പങ്കെടുത്തു. കോവിഡിനെ അതിജീവിച്ച് ദുബായ് സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ സാക്ഷ്യമായിരുന്നു ഈ പ്രദർശന പരിപാടി. കോവിഡ് കാരണമുള്ള നിശ്ചലാവസ്ഥയ്ക്കു ശേഷം ദുബായിൽ നടന്ന ഏറ്റവും വലിയ രാജ്യാന്തരപരിപാടിയായി ഇതുമാറി. 

smitha-s-nair-painting-exhibition-dubai1

കോവിഡിന്റെ ആശങ്കകൾക്കിടയിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രദർശനം. എങ്കിലും കലാരൂപങ്ങൾ നേരിട്ട് കാണാൻ ആയിരക്കണക്കിന് പേരാണ് ദുബായ് വേൾഡ് ട്രേഡ് സെൻററിലെത്തിയത്. ഇത്തവണയും പ്രദർശനത്തിന്റെ ക്യൂറേറ്റർമാരായി മൂന്നു വനിതകളുണ്ടായിരുന്നു. ബട്ടൂർ ജാഫ്രി, സമർ കാമൽ, പെട്ര കൽടെൻബച്ച് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലൈവ് ചിത്രരചനയും ഇൻസ്റ്റലേഷൻ നിർമാണവും ശ്രദ്ധേയമായി. കോവിഡിനെ അതിജീവിക്കുന്ന പ്രവാസലോകത്തിന് ഊർജം പകരുന്നതായിരുന്നു ഇൗ രാജ്യാന്തര കലാസംഗമമെന്ന് ചിത്രകാരന്മാരും സന്ദർശകരും വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com