അടുക്കളത്തോട്ടങ്ങളിൽ നിറയുന്നു നാട്ടുരുചി
Mail This Article
ദോഹ ∙ പ്രവാസി അടുക്കളത്തോട്ടങ്ങളിൽ ശൈത്യകാല കൃഷി ഉഷാർ. കേരളത്തിന്റെ നാട്ടു പച്ചക്കറികൾ മുതൽ ഖത്തറിന്റെ ഷമാം വരെ അടുക്കളത്തോട്ടങ്ങളിൽ മുളച്ചു കഴിഞ്ഞു. വാട്സാപ്, ഫെയ്സ്ബുക് കാർഷിക ഗ്രൂപ്പുകളിൽ പരസ്പരം കൃഷി അറിവുകൾ പങ്കുവച്ചാണ് പ്രവാസി മലയാളികളുടെ പച്ചക്കറി കൃഷി.
ഗ്രോ ബാഗും ബക്കറ്റും കാർ ടയറുമെല്ലാം കൃഷിക്കായി ഉപയോഗിക്കുന്നവരാണ് പ്രവാസികൾ. മുറ്റമില്ലെങ്കിൽ പോലും ടെറസിലും ബാൽക്കണികളിലും മനോഹരമായ കുഞ്ഞൻ അടുക്കളത്തോട്ടം ഉണ്ടാക്കുന്നവരും ധാരാളം. പച്ചമുളക്, വഴുതന, മുരിങ്ങ, വെണ്ടയ്ക്ക, തക്കാളി, മത്തൻ, കുമ്പളം, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ മാത്രമല്ല വിവിധ നിറങ്ങളിലെ ബൊഗെയ്ൻ വില്ല, മുല്ല, ജമന്തി, സർപ്പപ്പോള തുടങ്ങി ചെമ്പരത്തി വരെയുണ്ട് മിക്കവരുടെയും കൃഷിയിടങ്ങളിൽ.
ലെറ്റൂസ്, മല്ലി, പുതിന തുടങ്ങിയ ഇലവർഗങ്ങളും കറ്റാർ വാഴ, ബ്രഹ്മി, തുളസി തുടങ്ങിയ ഔഷധച്ചെടികളുമെല്ലാം സമൃദ്ധമായി വളർന്നു തുടങ്ങി. ചാണകപ്പൊടിയും ആട്ടിൻ കാഷ്ഠവും ഒപ്പം വീട്ടിലുണ്ടാക്കുന്ന ജൈവ വളങ്ങളും മാത്രമാണ് കൃഷി വിജയത്തിന് പിന്നിൽ. കീടനാശിനികളും ജൈവം തന്നെ.