ദേശാടനക്കിളികളേ വരൂ; അണിഞ്ഞൊരുങ്ങി അൽ കരാന
Mail This Article
ദോഹ ∙ദേശാടനപ്പക്ഷികൾക്ക് ഇടത്താവളമൊരുക്കി അൽ കരാന ചിറ. പുനരധിവാസ പ്രവർത്തനങ്ങൾക്കു ശേഷം കഴിഞ്ഞ ശൈത്യകാലം മുതലാണ് അൽ കരാന വീണ്ടും സ്വാഗതമേകി തുടങ്ങിയത്. ജീവജാലങ്ങൾക്കായി പ്രകൃതി ദത്തമായ ആവാസ വ്യവസ്ഥിതിയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ദോഹയുടെ തെക്ക് പടിഞ്ഞാറ് അൽ റയ്യാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചിറയുടെ പുനർ നിർമാണം കഴിഞ്ഞ വർഷം അവസാനമാണ് പൂർത്തിയായത്. ആരോഗ്യകരമായ ആവാസ കേന്ദ്രമാക്കി മാറ്റിയ അൽ കരാന ചിറയിൽ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള 3 കൃത്രിമ ചിറകളാണുള്ളത്. പബ്ലിക് പാർക്കുകളിലും കടൽ തീരങ്ങളിലും കൂടുതൽ മരങ്ങളും സസ്യലതാദികളും വന്നതോടെ രാജ്യത്തേക്ക് എത്തുന്ന ദേശാടന കിളികളുടെ എണ്ണത്തിലും വർധനയുണ്ട്.
മുന്നൂറോളം ഇനങ്ങളിലുള്ള പക്ഷികൾക്കാണ് ഖത്തർ ഇടത്താവളമാകുന്നത്. ഫ്ലെമിംഗോ, യൂറോപ്യൻ റോളർ എന്നിവയുടെയെല്ലാം ഇഷ്ട കേന്ദ്രവും അൽ കരാന ചിറ തന്നെയാണ്. വേനലിന്റെ കാഠിന്യം കുറഞ്ഞതോടെ പക്ഷികൾ രാജ്യത്തേക്ക് എത്തി തുടങ്ങി. ശൈത്യം അവസാനിക്കുന്ന ഫെബ്രുവരി വരെ അൽ കരാനയിലും വടക്കൻ കടൽത്തീരങ്ങളിലും ദൃശ്യഭംഗി പകർന്ന് ദേശാടനക്കിളികളെ കാണാം.