കോവിഡ് വാക്സീൻ: ഫലം ഉറപ്പാക്കിയാൽ ഉടൻ ലഭ്യമാകുമെന്ന് സൗദി ആരോഗ്യമന്ത്രി
Mail This Article
ജിദ്ദ∙ വിവിധ രാജ്യങ്ങളിൽ നടക്കുന്ന കോവിഡ്19 വാക്സീൻ ഗവേഷണത്തിൽ രാജ്യം ബദ്ധശ്രദ്ധരാണെന്നും ഫലം ഉറപ്പാക്കിയാൽ ഉടൻ ലഭ്യമാക്കാൻ സൗദി ആഗ്രഹിക്കുന്നുവെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പു വരുത്തിക്കഴിഞ്ഞാൽ സൗദിയിൽ അവ എത്തിക്കാൻ താൽപര്യത്തോടെ പിന്തുടരുമെന്നു അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കാലയളവിൽ ആരോഗ്യ മുൻകരുതലുകൾ പാലിച്ചതിന്റെ ഫലമാണ് സൗദി അറേബ്യ ഇപ്പോൾ അനുഭവിക്കുന്നത്. പൊതുവേ കേസുകളുടെ എണ്ണത്തിലും, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. പൊതുജനങ്ങളുടെ നിരന്തരമായ പിന്തുണയും വിവേകപൂർണമായ നേതൃത്വത്തിന്റെ വലിയ പരിശ്രമവും ആണ് ഇതിനു പിന്നിൽ. സൗദിയിലെ താമസക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുൻഗണന നൽകുക ആരോഗ്യ വകുപ്പിലെ സഹപ്രവർത്തകരുടെ കഠിനാധ്വാനങ്ങൾക്ക് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു.
സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സമ്പർക്കം എന്നിവയിൽ വരുത്തുന്ന അശ്രദ്ധ പകച്ചവ്യാധിയുടെ ഒരു രണ്ടാം ഘട്ട തരംഗത്തിന് ഇടയാകും. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ഇന്നും ശക്തമായി കൊറോണ സാന്നിധ്യം ഉണ്ട്. എല്ലാവരും ഒരൊറ്റ വാഹനത്തിൽ ആകയാൽ ചിലരുടെ പരാജയം എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും സംസ്കാരവുമായി വളർന്നു വരണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തത്മൻ (tatemman) ക്ലിനിക്കുകൾ സന്ദർശിക്കാൻ മടി കാണിക്കാരുത്. രാജ്യത്തുടനീളം ഇത്തരം 230 ലധികം ആശ്വാസ ക്ലിനിക്കുകൾ ഉണ്ട്. സിഹ്ഹത്തീ (sehaty) ആപ്ലിക്കേഷൻ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്നും മന്ത്രി ഉണർത്തി. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ സേവിക്കുന്നതിനായി 20 ലധികം ഡ്രൈവ്-ത്രൂ പരിശോധന കേന്ദ്രങ്ങളും സജ്ജമാണ്.രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കും ഇത് ഉപയോഗപ്പെടുത്താം. 937 കോൾ സെന്ററും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.