കരുത്താർജിച്ച് രാജ്യത്തെ തൊഴിൽ വിപണി
Mail This Article
ദോഹ ∙ കോവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരുത്താർജിച്ച് രാജ്യത്തിന്റെ തൊഴിൽ വിപണി. സ്വകാര്യ കമ്പനികളിൽ പുതിയ ജീവനക്കാരുടെ നിയമനങ്ങൾ ഉഷാർ. വൻകിട കമ്പനികളിലെല്ലാം പുതിയ ജീവനക്കാരെ നിയമിച്ചു തുടങ്ങി. യുസിസി ഹോൾഡിങ് കമ്പനി ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ റിക്രൂട്ട്‌മെന്റുകൾ തുടങ്ങിയിരുന്നു. നാസ് ഹോൾഡിങ്, കൺസോളിഡേറ്റഡ് കോൺട്രാക്‌ടേഴ്‌സ് കമ്പനി ഗ്രൂപ്പ്, ഇമാർ തുടങ്ങി മുൻനിര കമ്പനികളെല്ലാം ഉദ്യോഗാർഥികളെ തേടി പത്രമാധ്യമങ്ങളില്‍ പരസ്യങ്ങളും നൽകി കഴിഞ്ഞു. നിർമാണ മേഖലയിലാണ് കൂടുതൽ റിക്രൂട്ട്‌മെന്റുകളും നടക്കുന്നത്.
ലോജിസ്റ്റിക്സ്, ആരോഗ്യം, ഭക്ഷണ-പാനീയം, റീട്ടെയ്ൽ മേഖലകളിലും ജോലിക്കായി ആളുകളെ നിയമിക്കുന്നുണ്ട്. സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതാണ് നിർമാണ മേഖലയിൽ തൊഴിലാളികൾക്കുള്ള ആവശ്യകത വർധിച്ചത്. വിദഗ്ധ തൊഴിലാളികളെക്കാൾ മറ്റുള്ളവർക്കാണ് കൂടുതൽ അവസരം. വേതന പാക്കേജുകളിലും കമ്പനികൾ തമ്മിൽ മത്സര ക്ഷമത ഉണ്ടെന്നതാണ് നിലവിലെ റിക്രൂട്ട്‌മെന്റുകളുടെ പ്രത്യേകത. പുതിയ മിനിമം വേതന നിയമ പ്രകാരമാണ് പുതിയ തൊഴിലാളികളുടെ നിയമനം.
രാജ്യത്ത് അടുത്തിടെ പ്രാബല്യത്തിലായ വേതന നിയമ പ്രകാരം തൊഴിലാളിക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ 1,000 റിയാലും തൊഴിലുടമ ഭക്ഷണവും താമസവും നൽകുന്നില്ലെങ്കിൽ 500 റിയാൽ താമസത്തിനും 300 റിയാൽ ഭക്ഷണത്തിനും ഉൾപ്പെടെ 1,800 റിയാൽ മിനിമം വേതനം നൽകിയിരിക്കണം എന്നാണ് വ്യവസ്ഥ.