സൗദിയിൽ ഇടിഞ്ഞുവീണ പാർക്കിങ് അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹം
Mail This Article
ദമാം∙ സൗദിയിലെ അൽഖോബാറിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പാർക്കിങ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിന്റെ രണ്ടാം ദിവസം ഒരു മൃതദേഹം കണ്ടെത്തി. ബംഗ്ലദേശ് സ്വദേശിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ നാലു പേർക്കു പരുക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു. പൊലീസിന്റെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
പാർക്കിങിന് ചുറ്റുമുള്ള ടവറുകളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കുകയും നൂതന സംവിധാനങ്ങളും പൊലീസ് നായയെയും ഉപയോഗിച്ചുള്ള ഊർജിത തിരച്ചിൽ തുടരുകയുമാണ്. കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് വരെ തിരച്ചിൽ തുടരാൻ സിവിൽ ഡിഫൻസ് ഡയറക്ർ ജനറൽ അജാബ് ബിൻ സദ്ഹാൻ അൽ ഹർബിക്ക് അദ്ദേഹം നിർദേശം നൽകി.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പാർക്കിങ് സംവിധാനത്തിന്റെ താഴ്ഭാഗത്തെ മണ്ണിളകി തൂണുകൾ വീണതാണ് വാഹനങ്ങളും ഷെഡും പാർക്കിങ് പ്രതലത്തിന്റെ മുകളിലെ നിലയും നിലം പൊത്താനിടയാക്കിയത്. പരുക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നു പേരെ നേരത്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയിരുന്നു. പാർക്കിങ് ഏരിയ നിലം പതിക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് ഒരാൾ ബേസ്മെന്റിലേക്ക് ഇറങ്ങിപ്പോകുന്നതും അദ്‌ഭുതകരമായി രക്ഷപ്പെട്ടു കയറിവരുന്നതും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്.
തിരയൽ പ്രവർത്തനങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ആളുകൾ അപകട സ്ഥലത്ത് നിന്നു മാറി നിന്നു സന്നദ്ധപ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്ത നൽകേണ്ടതിന്റെ പ്രാധാന്യത്തെയും അദ്ദേഹം ഉണർത്തി. സൗദി റെസ്ക്യൂ ടീമിന്റെ പ്രാപ്തിയും അത്യാധുനിക സംവിധാനങ്ങളും നിലവിലെ സാഹചര്യത്തെ നേരിടാൻ പര്യാപ്തവുമാണെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.