ADVERTISEMENT

ദുബായ് ∙ തണുപ്പുകാലം തുടങ്ങിയതോടെ സൂപ്പർമാർക്കറ്റുകളിലെ ഓഫർ വിൽപനകളിൽ പറന്നു മുന്നേറുകയാണ് കോഴി. കടകളിലെ ചില്ലുകൂടുകളിൽ നിറയെ ഫ്രോസൻ ചിക്കന്റെ 'ഫ്രീക്കൻ വിഭവങ്ങൾ'. 'നരകക്കോഴി' മുതൽ 'പൊട്ടിത്തെറിക്കുന്ന' കോഴി വരെ കൊതിപ്പിക്കുന്ന വിലക്കുറവിൽ.  നാടൻ, ഉത്തരേന്ത്യൻ, അറേബ്യൻ, ഫിലിപ്പീൻസ് രുചിക്കൂട്ടുകൾക്ക് ആരാധകർ കൂടിവരുകയാണെന്നു കച്ചവടക്കാർ പറയുന്നു. ഗ്രിൽഡ് ചിക്കന്റെ ഓമനപ്പേരാണ് നരകക്കോഴി. മലബാർ, ഉത്തരമലബാർ വിഭവങ്ങൾക്കും വിളിപ്പേരുകളേറെ. പരമ്പരാഗത രുചിക്കൂട്ടുകളിൽ ന്യൂജെൻ 'പൊടി'ക്കൈകളോടെ ഫ്യൂഷൻ ടച്ച് വരുത്തുകയാണെന്ന് പ്രമുഖ റസ്റ്ററന്റുകളിലെ ഷെഫുമാർ പറയുന്നു.

തന്തൂരി, ബാർബിക്യൂ, ചില്ലി, ഗ്രിൽഡ്, കുരുമുളക്, കാന്താരി, നാടൻ മസാല ഫ്രൈ എന്നിങ്ങനെ വകഭേദങ്ങൾ നീളുന്നു. 15 ദിർഹത്തിന് ഒരു കിലോ ചിക്കൻ കറിയും ബട്ടർ ചിക്കനും നൽകുന്ന ഹൈപ്പർമാർക്കറ്റുകൾ വരെയുണ്ട്. ഗ്രിൽഡ് ചിക്കനു 6-7 ദിർഹം. അറബിക് ചിക്കൻ ബിരിയാണി കിലോ 12 ദിർഹം. അവധി ദിവസങ്ങളിലാണ് മെഗാ ഓഫർ വിൽപന. സമൂസ, പഫ്സ്, ബ്രഡ് റോൾ, കട്‌‌ലറ്റ്, ഷവർമ എന്നിവയിലെല്ലാം കോഴി നിറഞ്ഞുനിൽക്കുന്നു. കരാമയിൽ 2 ഷവർമ വാങ്ങിയാൽ ഒന്നു ഫ്രീയായി നൽകുന്ന കടകളുമുണ്ട്. ഫ്രഷ് ചിക്കൻ 11 ദിർഹം, ഫ്രോസൻ ചിക്കൻ രണ്ടെണ്ണം 14 ദിർഹം എന്നിങ്ങനെയാണ് ഏകദേശ വില. ഡ്രം സ്റ്റിക്സിനും (ചിക്കൻ കാലുകൾ) ആകർഷക ഓഫർ. തനി നാടൻ കോഴി വേണമെങ്കിൽ ഷാർജ, അജ്മാൻ മാർക്കറ്റുകളിലേക്കു പോയാൽ മതിയാകും. ഗിരിരാജ ഉൾപ്പെടെയുള്ള കോഴികൾ വാങ്ങാം. ഒരെണ്ണം 40-45 ദിർഹം. ഒരു കൊല്ലത്തിലേറെ മുട്ടയിട്ടു 'പെൻഷൻ' പറ്റിയ കോഴിക്കും ആവശ്യക്കാരേറെ. 4 കിലോ വരെയുണ്ടാകും ഒരു കോഴി.

നാടൻ കോഴിയുടെ വിലയില്ല. കോഴിയുടെ മസിലൊന്ന് അയയണമെങ്കിൽ കുക്കറിലിട്ടു10 വിസിൽ എങ്കിലും കേൾക്കണമെന്നു മാത്രം. പാക്കിസ്ഥാനി, അഫ്ഗാനി വിഭവങ്ങളിലും ചിക്കൻ നിറഞ്ഞുനിൽക്കുന്നു. കശ്മീരി ചിക്കൻ, ടിക്ക, കബാബ്, സൂപ്പ് എന്നിവയുടെ കച്ചവടം കൂടിയതായി ഹോട്ടൽ ജീവനക്കാർ പറയുന്നു. ചില ഹോട്ടലുകൾ കോംബോ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുൾ ചിക്കൻ, 4 പൊറോട്ട, പലതരം ഗ്രേവികൾ എന്നിവ ഉൾപ്പെടുന്ന ഓഫറുകളുമുണ്ട്. വാരാന്ത്യങ്ങളിലാണ് ഓഫർ.

ബാച്​ലേഴ്സ് ഫ്ലാറ്റിലെ താരം

കുറഞ്ഞ വിലയ്ക്കു ഗ്രിൽഡ് ചിക്കൻ വാങ്ങി എല്ലു നീക്കി ചെറു കഷണങ്ങളാക്കി സവാളയും കാപ്സിക്കവും ചേർത്തു തോരനാക്കുന്നത് ബാച്​ലേഴ്സ് ഫ്ലാറ്റുകളിൽ പതിവാണ്. ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തുന്നവർക്ക് എളുപ്പം തയാറാക്കാം. ബാക്കിയുള്ളത് രാവിലെ ചാപ്പാത്തി-ഖുബ്ബൂസ് റോളുകളിൽ കയറിപ്പറ്റുന്നു. വർഷങ്ങളായി ഗൾഫിൽ ജീവിച്ചവർക്ക് ഫ്രോസൻ, ഫ്രഷ് കോഴികൾ ഒരുപോലെ. തൊലിയിൽ കത്തികൊണ്ടു നീളത്തിലൊന്നു വരഞ്ഞു വെള്ളത്തിലിട്ടാൽ എത്രവലിയ മരവിച്ച കോഴിയും മയപ്പെടും. എരിവു കൂട്ടിയ മസാല തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂർ ഫ്രിജിൽ വച്ച് ഫ്രൈയോ കറിയോ ആക്കിയാൽ ഫ്രഷ് കോഴി നിഷ്്പ്രഭമാകുമെന്നും ഇവർ പറയുന്നു. കോഴിയുടെ പാർട്സുകൾക്കും ആവശ്യക്കാരേറെ. ചിക്കൻ ലിവറും ചിറകും മാത്രമല്ല, തൊലി വരെ പാക്കറ്റിൽ കിട്ടും. അവതാരം ഏതായാലും ബാച് ലേഴ്സ് ഫ്ലാറ്റുകളിൽ സ്വീകാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com