പാപ്പരായാലും സ്ഥാപനം പൂട്ടേണ്ട: കടബാധ്യതയുള്ളവർക്കു പരിരക്ഷയൊരുക്കി യുഎഇ; മലയാളികൾക്കു നേട്ടം
Mail This Article
അബുദാബി∙ കടബാധ്യതയുള്ളവർക്കു നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്കു യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ബിസിനസ്, നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഗുണകരമാകുന്നതാണ് പുതിയ നിയമം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതി അംഗീകരിച്ചത്. സാധാരണ കടബാധ്യത ഉണ്ടാകുമ്പോൾ പാപ്പരായി പ്രഖ്യാപിച്ച് ബിസിനസ് നിർത്താനുള്ള നടപടി തുടങ്ങുകയാണ് പതിവ്. പുതിയ നിയമം അനുസരിച്ച് സ്ഥാപനം പൂട്ടേണ്ടിവരില്ല. കടക്കാരുമായി പുതിയ വ്യവസ്ഥയുണ്ടാക്കി തിരിച്ചടവിന് 12 മാസം വരെ സമയം തേടാം.
ഈ വ്യവസ്ഥകൾ കോടതി അംഗീകരിച്ചാൽ ബിസിനസ് നടത്തുന്നതിന് ആവശ്യമായ വായ്പകളും ലഭിക്കും. തിരിച്ചടവിനുള്ള പണം ഉപയോഗിച്ച് ബിസിനസ് തുടരാം. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ മാന്ദ്യത്തിൽ കമ്പനികൾക്കും വ്യക്തികൾക്കും ഭീമമായ നഷ്ടമുണ്ടാകുകയും പലരുടെയും ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭേദഗതി. പ്രകൃതി ദുരന്തങ്ങൾ, യുദ്ധം, മഹാമാരി തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ ബിസിനസും നിക്ഷേപവും തകർന്നവർക്ക് വീണ്ടെടുക്കാനുള്ള അവസരമാണു ലഭിക്കുക. ബിസിനസ് തുടരാനും തൊഴിൽ നഷ്ടം ഒഴിവാക്കാനും കടം വീട്ടാനും നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.