നവംബർ ഒന്നു മുതൽ വിദേശികൾ ഉംറക്ക് എത്തും; നിർദേശങ്ങൾ അറിയാം
Mail This Article
മക്ക ∙ ഉംറ പുനഃസ്ഥാപിച്ച് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ നവംബർ ഒന്ന് (റ.അവ്വൽ 15) മുതൽ രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകരെ സ്വീകരിക്കാൻ സൗദി ഹജ്-ഉംറ മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. 18 നും 50 ഇടയ്ക്ക് പ്രായമുള്ള വിദേശ തീർഥാടകർക്കാണ് അവസരമുണ്ടാകുക എന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ അതാത് രാജ്യങ്ങളുടെ അംഗീകൃത ലാബുകളിൽ നിന്ന് എടുത്ത കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന പിസിആർ ടെസ്റ്റ് ഫലം ഓരോ തീർഥാടകരും ഹാജരാക്കണം.
ഉംറക്കും ഹറം പള്ളിയിലെ പ്രാർഥനക്കും മദീന സിയാറത്തിനും റൗദ ശരീഫിലെ പ്രാർഥനക്കും ഇഅതമർനാ ആപ്ലിക്കേഷൻ വഴി വെവ്വേറെ ബുക്ക് ചെയ്തിരിക്കണം. ഓരോ സന്ദർശകനും മടക്ക വിമാന ടിക്കറ്റ് കരുതലും നിർബന്ധമാണ്. താമസ സൗകര്യം, വിമാനത്താവളം, മീഖാത്, താമസ ഇടങ്ങൾ എന്നിവക്കിടയിലെ ഗതാഗത സൗകര്യം ഉംറ കമ്പനികളുടെ സേവന പാക്കേജിൽ ഉൾപ്പെട്ടതാണെന്നും അധികൃതർ അറിയിച്ചു.
കൂടാതെ രാജ്യത്ത് എത്തിയത് മുതൽ മൂന്ന് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഈ കാലയളവിൽ ചുരുങ്ങിയത് മൂന്നു നേരത്തെ ഭക്ഷണവും മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്വാറന്റീൻ സൗകര്യവും ഉംറ കമ്പനികൾ തന്നെ ഏർപ്പാടാക്കണം. തീർഥാടകർക്ക് സമഗ്രമായ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം എന്നതും വ്യവസ്ഥയാണ്. വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകരെ കുറഞ്ഞത് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഉംറ നിർവഹിക്കുക.
ഓരോ ആഴ്ചയിലും 10000 തീർഥാകടർ സൗദിയിൽ ഉംറക്കായി എത്തും. മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികൾ സന്ദർശിക്കുന്നത് ഉൾപ്പെടെ ആപ്ലികേഷനിലെ ബുക്കിങ് തീയതിയുമായി പൊരുത്തപ്പെടുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കേണ്ടത് ഉംറ കമ്പനികൾ മുഖേന ഏകീകൃത പദ്ധതി വഴി നടപ്പാകും. ഓരോ 50 തീർഥാടകർ അടങ്ങുന്ന ഗ്രൂപ്പിനും ഒരു ഗൈഡിനെ നിയമിക്കേണ്ടതും സേവനകമ്പനികളുടെ ചുമതലയാണ്. എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. രാജ്യത്തെ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും അനുസരിച്ചായിരിക്കണം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും സൗകര്യങ്ങളുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
ജനന തിയതി ഉൾപ്പെടെ തീർഥാടകരുടെ പാസ്‌പോർട്ട് അനുസരിച്ച് ശരിയായ വിവരങ്ങളാണോ നൽകിയിരിക്കുന്നതെന്ന് എത്തിച്ചേരുന്നതിന്റെ 34 മണിക്കൂർ മുമ്പ് ഉംറ കമ്പനികൾ പരിശോധിക്കേണ്ടതുണ്ട്. ഓരോ തീർഥാടകന്റെയും സ്ഥിരീകരിച്ച വിമാന ടിക്കറ്റിന്റെ വിവരങ്ങളും നൽകണം. ടിക്കറ്റ് നമ്പറും ഫ്ലൈറ്റ് നമ്പറും സമയവും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൃത്യമായിരിക്കണമെന്നും അധികൃതർ പറഞ്ഞു.
മക്കയിലെയും മദീനയിലെയും താമസ വിവരങ്ങളും ഇതിൽ നൽകിയിരിക്കണമെന്നത് നിർബന്ധമാണ്. ഇക്കാര്യത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്നതിന് ഉംറ കമ്പനികൾ ഉത്തരവാദികളായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 500 ലധികം ഉംറ കമ്പനികളാണ് ഇത്തരത്തിൽ തീർഥാടകരെ സേവിക്കാൻ രംഗത്തുള്ളത്. ഓരോ രാജ്യങ്ങൾക്കും അനുവദിച്ച ക്വാട്ടകൾ ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തീരുമാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.