മാളവികയുടെ കാത്തിരിപ്പ് സഫലം; സ്മർഫ് എത്തുന്നു വിവാഹത്തിനു വിശിഷ്ടാതിഥിയായി
Mail This Article
ദുബായ്∙ സ്മർഫ് നാളെ ദുബായിൽ നിന്നു കേരളത്തിലേക്കു പുറപ്പെടുന്നതോടെ പുതുപ്പള്ളി കന്നുകുഴിയിൽ വീട്ടിൽ മാളവികയുടെ കാത്തിരിപ്പ് സഫലമാകും. മാളവികയുടെ ദുബായിലെ വീട്ടിൽ കുടുംബാംഗത്തെപ്പോലെയായിരുന്ന വളർത്തു നായ സ്മർഫിനെ വിമാനത്തിൽ ബെംഗളൂരുവിൽ എത്തിച്ച് കാറിലാണ് നാട്ടിലെത്തിക്കുന്നത്.
ദുബായിലെ ജോലി മതിയാക്കി ജൂൺ 4 ന് ആയിരുന്നു അമ്മ രൂപ കുര്യനും മാളവികയും നാട്ടിലേക്കു പോയത്. കോവിഡ് കാലത്ത് നായയെ ഒപ്പം കൂട്ടാൻ കഴിയാതെ വന്നതോടെ അമ്മയുടെ അനുജത്തി കവിതയെ സംരക്ഷണം ഏൽപിക്കുകയായിരുന്നു. ഡിസംബർ 31 നു നിശ്ചയിച്ചിട്ടുള്ള തന്റെ വിവാഹത്തിനു മുൻപ് സ്മർഫിനെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന മോഹമാണ് ഇപ്പോൾ പൂവണിയുന്നത്. പ്രിയപ്പെട്ടവർ ഇല്ലാതെ എന്തു വിവാഹാഘോഷം എന്നാണു മാളവികയുടെ ചോദ്യം.
യോർക് ഷയർ ടെറിയർ ഇനത്തിൽപ്പെട്ട 7 വയസ്സുകാരൻ ബെംഗളുരു വരെ ഇത്തിഹാദ് വിമാനത്തിലാണ് എത്തുന്നത്. അവിടെ പരിശോധനകൾ പൂർത്തിയാക്കി കാറിൽ ബുധൻ രാത്രിയോടെ പുതുപ്പള്ളിയിൽ എത്തും. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് യാത്രച്ചെലവ് !
ദുബായിൽ പത്രപ്രവർത്തകയായിരുന്ന രൂപയും അമേരിക്കയിൽ വിദ്യാർഥിയായ മാളവികയും ഏറെ വേദനയോടെയാണ് സ്മർഫിനെ പിരിഞ്ഞ് നാട്ടിലെത്തിയത്. ദുബായിൽ ഉദ്യോഗസ്ഥനായിരുന്നു രൂപയുടെ ഭർത്താവ് പരേതനായ ചെറിയാൻ കുര്യൻ. വിദേശ വാസത്തിനിടെ സൃഹൃത്തു സമ്മാനിച്ച നായ പിന്നീട് വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു.