ആധാർ കാർഡ് ഇല്ലെങ്കിൽ ആശങ്ക വേണ്ട; വിദ്യാർഥികൾക്കു മുഖം സ്കാൻ ചെയ്ത് ഡിജി ലോക്കർ തുറക്കാം
Mail This Article
അബുദാബി∙ ആധാർ കാർഡില്ലാത്ത പ്രവാസി വിദ്യാർഥികൾക്ക് മുഖം സ്കാൻ ചെയ്ത് ഡിജി ലോക്കർ തുറക്കാവുന്ന സംവിധാനമായി. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് ഫേഷ്യൽ റെക്കഗ്നിഷൻ (എഫ്ആർഎസ്) സംവിധാനം ഒരുക്കിയത്. ഇതിലൂടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എടുത്ത് ഉന്നത വിദ്യാഭ്യാസ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കാം. സാധാരണ ഡിജി ലോക്കർ തുറക്കണമെങ്കിൽ ആധാർ കാർഡ് നമ്പറും ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരുമാണു വേണ്ടത്.
എന്നാൽ പ്രവാസി വിദ്യാർഥികൾക്ക് ഇതിനു പകരം എഫ്ആർഎസ് മതിയാകും. സിബിഎസ്ഇയുടെ ഡിജി ലോക്കർ വെബ്സൈറ്റിൽ പേരും മേൽവിലാസവും നൽകി റജിസ്റ്റർ ചെയ്യുമ്പോൾ എടുക്കുന്ന ഫോട്ടോയും ലോഗിൻ ചെയ്യുന്ന വ്യക്തിയുടെ മുഖവും ഒത്തുനോക്കിയാണു ഡിജി ലോക്കർ തുറക്കാൻ അനുമതി ലഭിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവർക്കു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
ഇ–മെയിലിൽ ലഭിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഏറെ അനുഗ്രഹമാണ് പുതിയ സേവനം. ലോകത്ത് എവിടെയിരുന്നും സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന സ്മാർട് സംവിധാനത്തെ വിദ്യാർഥികളും സ്വാഗതം ചെയ്തു. അസ്സൽ സർട്ടിഫിക്കറ്റ് തപാലിൽ ലഭിക്കുന്നതുവരെ ഇ–സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. 2004 മുതലുള്ള സർട്ടിഫിക്കറ്റുകൾ ഡി ജി ലോക്കറിൽ ലഭ്യമാണ്.വെബ്സൈറ്റ് https://digilocker.gov.in/cbse-certificate.html