സൗദിയിൽ സ്പോൺസർഷിപ്പ് നിർത്തലാക്കുമോ? മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ
Mail This Article
റിയാദ് ∙ സൗദിയിൽ സ്‌പോൺസർഷിപ്പ് (കഫാല) സംവിധാനം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് സാമൂഹിക വികസന മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു. തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിരവധി സംരഭങ്ങൾ മന്ത്രാലായം നടപ്പിൽ വരുത്തുന്നുണ്ടെന്നും ഘട്ടം ഘട്ടമായി വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നുമാണ് മന്ത്രാലയ വക്താവ് നാസർ ബിൻ അബ്ദുൽ റഹ്‌മാൻ അൽ ഹസനി ട്വീറ്റ് ചെയ്തത്.
വരാനിരിക്കുന്ന മാറ്റങ്ങളെ കൃത്യമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഫാല സമ്പ്രദായം നിർത്തലാക്കുകയാണെന്നും അടുത്ത ആഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽമാൽ' ഓൺലൈൻ പോർട്ടലാണ് വാർത്ത പുറത്തു വിട്ടത്. ഇത് മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിൽ നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെയെങ്കിൽ സൗദിയിൽ 70 വർഷമായി തുടരുന്ന രീതിക്കായിരിക്കും തൊഴിൽ രംഗത്ത് മാറ്റം വരുക. ഇത് ചരിത്രപരമായ വലിയ നീക്കമായിരിക്കുകയും ചെയ്യും.
ഈ വർഷം ഫെബ്രുവരിയിൽ തന്നെ ഇത്തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. എണ്ണ ഇതര വരുമാനത്തെ ആശ്രയിക്കുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നടത്തുന്ന സാമ്പത്തിക പരിഷ്കരണ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയായാണിതിനെ വിശേഷിപ്പിക്കുന്നത്. സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നതിലൂടെ പ്രവാസി തൊഴിലാളികൾക്ക് സ്വതന്ത്രമായി രാജ്യത്ത് നിന്ന് പുറത്ത് കടക്കാനും മടങ്ങി വരാനും കഴിയും. നിലവിൽ ഈ രംഗത്ത് അനുഭവിച്ച് കൊണ്ടിരിക്കുന്ന സ്ഥിതിയിൽ നിന്ന് മാറി കൂടുതൽ പുരോഗതി ഉണ്ടാകുന്ന അനുകൂല നടപടിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഒരു കോടിയോളം വരുന്ന പ്രവാസി തൊഴിലാളികൾ.