സൗദി ടൂറിസം മേഖലയിൽ 10 ലക്ഷം പേർക്ക് തൊഴിലവസരം
Mail This Article
റിയാദ്∙ സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. നിലവിൽ ജോലി ചെയ്യുന്ന 6 ലക്ഷം പേരിൽ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയിൽ ജോലി ചെയ്യുന്നവർ 16 ലക്ഷമായി ഉയരും.
2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാർഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം മാറും. 5 പുതിയ പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കും. 10 വർഷത്തിനിടെ സ്വകാര്യമേഖലയിൽ 5 ലക്ഷം ഹോട്ടൽ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദിയുടെ വാതിൽ സഞ്ചാരികൾക്കായി തുറന്നതോടെ ആഗോള ടൂറിസം റാങ്കിൽ 21ൽ നിന്ന് 5ാം സ്ഥാനത്തേക്ക് ഉയർന്നു. 2019ൽ 4 കോടി വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഇതിൽ 40% പേരും ചരിത്രപ്രധാന സ്ഥലങ്ങളാണ് സന്ദർശിച്ചത്. 100 ചരിത്ര കേന്ദങ്ങളിൽ 5 എണ്ണം യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിരുന്നു.