ട്രാക്ക് മാറുമ്പോൾ സിഗ്നൽ നൽകിയില്ലെങ്കിൽ സൗദിയിൽ കനത്ത പിഴ; നിരീക്ഷിക്കാൻ ക്യാമറകൾ
Mail This Article
റിയാദ് ∙ സിഗ്നൽ ഉപയോഗിക്കാതെ സൗദിയിൽ വാഹനങ്ങൾ റോഡ് ട്രാക്ക് മാറുന്നത് ഓട്ടോമാറ്റിക് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങി. നിയമ ലംഘനങ്ങൾക്ക് പിഴയും പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ ട്രാഫിക് നിയമം നടപ്പിൽ വരുന്നത്.
ട്രാഫിക് വിഭാഗം (മുറൂർ) മുന്നോട്ട് വയ്ക്കുന്ന 4 നിർദേശങ്ങൾ:
∙ സ്വയമോ മറ്റു വാഹനങ്ങൾക്കോ അപകടം വരാത്ത രീതിയിൽ ഒരു ട്രാക്കിൽ നിന്ന് മറ്റു ട്രാക്കിലേക്ക് മാറൽ
∙ ഇങ്ങനെ സുഗമമായ ട്രാക് മാറ്റം അനുവദിക്കുന്ന ഭാഗങ്ങളാണോ എന്ന് ഉറപ്പ് വരുത്തൽ
∙ മാറുന്നതിന് മുന്നോടിയായി വ്യക്തമായ സിഗ്നൽ ഉപയോഗിക്കൽ
∙ മാറിക്കഴിഞ്ഞ ഉടനെ സിഗ്നൽ ഓഫ് ചെയ്യൽ.
ഈ നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ 300 മുതൽ 500 റിയാൽ വരെയാണ് പിഴയെന്നും അധികൃതർ അറിയിച്ചു. ട്രാഫിക് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചട്ടം എന്ന് ട്രാഫിക് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചുവന്ന സിഗ്നൽ മറികടക്കുക, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ വർഷം ആദ്യത്തിൽ 6000 റിയാൽ വരെ പിഴ ഏർപ്പെടുത്തിയിരുന്നു.
ജനുവരിൽ നിലവിൽ വന്ന ട്രാഫിക് നിയമമനുസരിച്ച് തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുച്ച് വാഹനമോടിക്കുന്നവർക്ക് 10,000 റിയാൽ വരെയാണ് പിഴ. കൂടാതെ ഇവ പരിഹരിക്കുന്നത് വരെ വാഹനം പിടിച്ചു വെക്കുകയും ചെയ്യും. ഇൻഷുറൻസ് സാധുവല്ലാത്ത വാഹനങ്ങൾക്ക് 100 നും 150 നും ഇടയിലും സുരക്ഷാ സീറ്റുകൾ ഇല്ലാതെ കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിന് 300 നും 500 നും ഇടയിൽ പിഴയുണ്ട്.
മുന്നറിയിപ്പില്ലാതെ പൊതു റോഡുകളിൽ 20 മീറ്ററിലധികം ദൈർഘ്യമുള്ള റിവേഴ്‌സ് എടുക്കുന്നതിന് 150 നും 300 നും ഇടയിലും റിയാൽ ഈടാക്കും. അതേസമയം വാഹനത്തിൽ നിന്ന് ചവറുകൾ പുറത്തേക്ക് എറിയുന്നതിന് കുറഞ്ഞ പിഴ 300 റിയാലും പരമാവധി 500 റിയാലും ആണ്. സൗണ്ട് ഹോൺ ദുരുപയോഗം ചെയ്യുന്നവർക്ക് 150 റിയലിനും 300 റിയലിനും ഇടയിലാണ് പിഴ. എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിപ്പോകുന്ന ഉടമക്ക് 100 നും 150 നും ഇടയിലും പിഴ ഈടാക്കും.