ADVERTISEMENT

ഷാർജ ∙ 11 ദിവസമായി നടന്ന ഷാർജ പുസ്തകമേളയ്ക്ക് ശുഭാന്ത്യം. കോവിഡിനു മുന്നിൽ ലോകം പകച്ചു നിന്നപ്പോഴും അക്ഷരപ്രേമികൾക്ക് ആശ്വാസമായി മേള നടത്താൻ തീരുമാനിച്ച ഷാർജ ഭരണാധികാരിക്കും ബുക് അതോറിറ്റി ഭാരവാഹികൾക്കും സാംസ്കാരിക ലോകത്തിന്റെ അഭിനന്ദനം. സുരക്ഷാ മുൻകരുതലുകളോടെ നടന്ന മേളയിൽ ഇത്തവണ സാംസ്കാരിക പരിപാടികളെല്ലാം ഓൺലൈനായാണ് നടത്തിയത്.

SIBF-123

മുൻപ് സാംസ്കാരിക പരിപാടികളും പുസ്തക പ്രകാശനങ്ങളുമായിരുന്നു അക്ഷര സ്നേഹികളുടെ സംഗമവേദിയായിരുന്നത്.   ഇത്തവണയും പുസ്തക പ്രകാശനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും  അതിനായി മുൻപുണ്ടായിരുന്ന പോലെ പ്രത്യേക ഹാളോ സൗകര്യമോ ഇല്ലായിരുന്നു. ഇത്തവണയും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മലയാളം പുസ്തകങ്ങൾ തന്നെ. ആറാം നമ്പർ ഹാളിലെ എം9ൽ കേരളത്തിൽ നിന്നുള്ള പ്രസാധകരുടെ സ്റ്റാളുകളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. മലയാളം നോവലുകൾക്കും കഥകൾക്കും തന്നെയായിരുന്നു പ്രവാസലോകത്ത് വായനക്കാരേറെ.

SIBF-2020-131112dc1

മുൻ പ്രവാസി കൂടിയായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ നിശ്ശബ്ദ സഞ്ചാരങ്ങൾ, കെ.ആർ.മീരയുടെ നോവൽ ഖബർ, ജി.ആർ.ഇന്ദുഗോപന്റെ ഡിറ്റക്ടീവ് പ്രഭാകർ തുടങ്ങിയ  പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സാമൂഹിക വിഷയങ്ങളും സംസ്കാരവും പ്രതിപാദിക്കുന്ന പുസ്തകങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്ന് ഡിസി ബുക്സ് സെയിൽസ് മാനേജർ ടി.പി.ജോർജ് പറഞ്ഞു. ഉള്ളടക്കത്തിന്റെ മേന്മ പ്രധാന വിഷയമാകുമ്പോൾ, എഴുത്തുകാരനിലെ വിശ്വാസവും പുസ്തകം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണമാണ്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, എം.ടി.വാസുദേവൻ നായർ, ഒ.വി.വിജയൻ, പുനത്തിൽ കുഞ്ഞബ്ദുല്ല, എം.മുകുന്ദൻ എന്നിവർ ഇന്നും പ്രിയപ്പെട്ടവർ തന്നെ.

ഗബ്രിയേൽ ഗാർസിയ മാർകേസ്, പൗലോ  കൊയ്​ലോ, ഓർഹൻ പാമുക്, ഖാലിദ് ഹുസൈൻ, മരിയാ പുസോ, ജോസ് സാരമാഗോ, അരുന്ധതി റോയ്, മനു എസ്.പിള്ള തുടങ്ങിയവരുടെ പുസ്തകങ്ങളുടെ മലയാളം വിവർത്തനങ്ങൾക്കും സ്ഥിരം വായനക്കാർ ഉണ്ടെന്ന് ജോർജ് ചൂണ്ടിക്കാട്ടി. കാർഷിക അറിവുകൾ, ബിസിനസ് ആശയങ്ങൾ, വീട് നിർമിതി സംബന്ധിച്ച മനോരമ പബ്ലിക്കേഷൻ ബുക്കുകൾക്കും പ്രിയമേറെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com