ഷാർജ ∙ മഹാമാരിക്കാലത്തും പുസ്തകപ്രേമികളുടെ മനംനിറച്ച 39–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള സന്ദർശിച്ചത് 3,82,000പേർ. അതേസമയം, ഒാൺലൈനിലൂടെ നടന്ന പരിപാടികൾ 63,500 പേരെയും ആകർഷിച്ചു.

ഇൗ മാസം 4 മുതൽ 14 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 73 രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത 1,024 പ്രസാധകർ 80,000 പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. അതേസമയം, മേളയ്ക്ക് മുന്നോടിയായി നടന്ന പത്താമത് പ്രസാധക സമ്മേളനത്തിൽ 317 പബ്ലിഷിങ് പ്രഫഷനലുകൾ പങ്കെടുത്തു. കോവിഡിന് ശേഷം ലോകത്ത് തന്നെ നടന്ന ആദ്യത്തെ ഒാൺ–ഗ്രൗണ്ട് വ്യാപാര പ്രദർശനമാണ് ഷാർജ രാജ്യാന്തര പുസ്തകമേള.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അനുസരിച്ച് ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച മേളയിൽ സ്ത്രീകളും കുട്ടികളും സംബന്ധിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും ബുദ്ധിജീവികളും കലാകാരന്മാരും ഒാൺലൈനിലൂടെ വായനക്കാരുമായി സംവദിച്ചു. ഇന്ത്യയിൽ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ശശി തരൂർ എംപി, ഇന്ത്യന്‍–ഇംഗ്ലീഷ് എഴുത്തുകാരൻ രവീന്ദർ സിങ് എന്നിവർ സംബന്ധിച്ചു. മുൻകൂട്ടി ഒാൺലൈൻ റജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ.