നമ്പർ പ്ലേറ്റില്ല, പവർ ബൂസ്റ്ററുകൾ; മോടി കൂട്ടിയ 27 വാഹനങ്ങൾ കസ്റ്റഡിയിൽ
Mail This Article
ദുബായ് ∙ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ, നമ്പർ പ്ലേറ്റില്ലാത്ത വാഹനം, എൻജിൻ ശേഷി വർധിപ്പിക്കാൻ പവർ ബൂസ്റ്ററടക്കം ഘടിപ്പിച്ചുള്ള അനുമതിയില്ലാത്ത പരിഷ്കാരം... ദുബായ് അൽ ഖുദ്റ സ്ട്രീറ്റിൽ നിന്ന് പൊലീസ് പിടികൂടിയ വാഹനങ്ങളുടെ അവസ്ഥയാണിത്. ഇത്തരത്തിലുള്ള 27 വാഹനങ്ങളാണ് കഴിഞ്ഞദിവസം അൽ ബർഷ പൊലീസ് സ്റ്റേഷൻ നടത്തുന്ന ക്യാംപെയിനിൽ കസ്റ്റഡിയിലെടുത്തത്.
വാഹനങ്ങളുടെ പരിഷ്കരണം മൂലം മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തിയതായും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതായും അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അബ്ദുൽ റഹിം ബിൻ ഷാഫിയ പറഞ്ഞു. റോഡ് സുരക്ഷ, വാഹനാപകടങ്ങൾ വഴിയുള്ള മരണസംഖ്യ കുറയ്ക്കുക, പൊതുമുതൽ സംരക്ഷിക്കുക തുടങ്ങിയവയാണ് ക്യാംപെയിനിന്റെ പ്രധാന ലക്ഷ്യം. ജനറൽ ഡിപാർട്മെന്റ് ഒാഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സിെഎഡി), അൽ ഹിബാബ് പൊലീസ് സ്റ്റേഷൻ, അൽ ഫഖാ പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപെയിൻ.
പരിഷ്കരിച്ച വാഹനങ്ങൾക്ക് അപകട സാധ്യത കൂടുതൽ
പരിഷ്കരിച്ച വാഹനങ്ങൾക്ക് അപകട സാധ്യത കൂടുതലാണെന്ന് ബ്രി. ബിൻ ഷാഫിയ പറഞ്ഞു. പ്രത്യേകിച്ച് വാഹനത്തിന് അനുയോജ്യമല്ലാത്ത എൻജിനുകൾ ഘടിപ്പിക്കുമ്പോൾ. മരണം റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനാപകടങ്ങൾക്ക് പ്രധാന കാരണം ഇത്തരം പരിഷ്കരിച്ച വാഹനങ്ങളാണ്. യുവാക്കളാണ് കൂടുതലും ഇൗ നിയമലംഘനം നടത്തുന്നത്. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കാവുന്ന വാഹനത്തിൽ 400 കിലോ മീറ്റർ വേഗം സഞ്ചരിച്ചലുണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കും.
1000 ദിർഹം പിഴ 12 ബ്ലാക്ക് പോയിന്റ്
അനുമതിയില്ലാതെ എൻജിൻ ആധുനികവത്കരിച്ചാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് മാർക്കും ലഭിക്കും. കൂടാതെ, വാഹനം 30 ദിവസം പിടിച്ചുവയ്ക്കും. ഒാരോ കേസിനുമനുസരിച്ചും പിഴയുടെ തോതിൽ മാറ്റങ്ങളുണ്ടാകും. നമ്പർ പ്ലേറ്റില്ലാതെയും മാറ്റം വരുത്തിയും വാഹനമോടിച്ചാൽ 400 ദിർഹമായിരിക്കും പിഴ.