പരുക്കേറ്റ പക്ഷിയുടെ ജീവൻ രക്ഷിച്ചു; മാധ്യമപ്രവര്‍ത്തകയെ നന്ദി അറിയിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
Mail This Article
ദുബായ് ∙ പരിസ്ഥിതിയെയും ജീവജാലങ്ങളെയും യുഎഇ എത്രമാത്രം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നു എന്നതിന് ഒരുദാഹരണം കൂടി. ബീച്ചിൽ പരുക്കേറ്റ് കിടന്ന പക്ഷിയെക്കുറിച്ച് അധികൃതരെ വിവരം അറിയിച്ച മാധ്യമപ്രവര്‍ത്തകയും ആ ജീവിയെ രക്ഷിച്ച ദുബായ് നഗരസഭയെയും അനുമോദിക്കാൻ യാതൊരു മടിയും കാണിക്കാത്ത ഭരണാധികാരികളുമാണ് മഹാമാരിക്കാലത്ത് ജ്വലിച്ച് നിൽക്കുന്നത്.
റോള അൽ ഖാതിബ് എന്ന മാധ്യമപ്രവർത്തകയാണ് ഇൗ സംഭവത്തിലെ പ്രധാന കഥാപാത്രം. ജുമൈറ ബീച്ചിലൂടെ നടന്നുപോകുമ്പോഴാണ് യുവതി പരുക്കേറ്റ് പറക്കാനാകാത്ത പക്ഷിയെ മണൽത്തരികളിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അവർ ദുബായ് നഗരസഭയുമായി ബന്ധപ്പെട്ട് വിവരം കൈമാറി. പക്ഷിയുടെ ഫൊട്ടോയും കൃത്യസ്ഥലവും അറിയിക്കാൻ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. അര മണിക്കൂറിനകം മുനസിപാലിറ്റി അധികൃതർ എത്തുകയും പക്ഷിക്ക് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കുകയും ചെയ്തു.
റോള പിന്നീട് തന്റെ ട്വിറ്റർ പേജിൽ സംഭവം പോസ്റ്റ് ചെയ്തു. ഇതു വായിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു: റോളാ... മറ്റുള്ളവരിൽ കാരുണ്യം ചൊരിയുന്നവരിൽ കാരുണ്യവാനും കരുണാമയനുമായ ദൈവം കാരുണ്യം ചൊരിയും. മനോഹരമായ പ്രവൃത്തിക്ക് നന്ദി. ദുബായ് മുനിസിപാലിറ്റിക്കും നന്ദി. ഇൗ നല്ല രാജ്യത്തിനും ദൈവ കടാക്ഷമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. മൂല്യച്യുതിയുള്ള ഒരു സംസ്കാരത്തിനും മൂല്യമുണ്ടായിരിക്കില്ല. മനുഷ്യത്വമാണ് ആ മൂല്യം– ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
പക്ഷിയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ച് മുനിസിപാലിറ്റി ഉദ്യോഗസ്ഥർ റോളയ്ക്ക് പടവും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. ഒരുപക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ആത്മാര്‍ഥതയിൽ താനേറെ അഭിമാനിക്കുന്നുവെന്ന് റോള പറഞ്ഞു. ദൈവം യുഎഇയെയും ഇവിടുത്തെ ജനങ്ങളെയും രക്ഷിക്കട്ടെ. ഒരു രാജ്യം കെട്ടിപ്പടുക്കുന്നത് എങ്ങനെയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുഎഇ എന്നും ദുബായിലെ മാധ്യമ സ്ഥാപനത്തിലെ റിപ്പോർട്ടറായ റോള പറഞ്ഞു.