ADVERTISEMENT

 

ദുബായ്∙  ഇരുചക്രവാഹനങ്ങളിൽ കുതിച്ചു പായുന്ന  ഡെലിവറി ജീവനക്കാർക്ക്  യൂണിഫോം നിർബന്ധമാക്കണമെന്ന് വാഹന ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പല ദിശകളിലൂടെ മോട്ടോർ സൈക്കിളിൽ പായുന്ന ഇവരെ പെട്ടെന്ന്   തിരിച്ചറിയാനാകാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

 

വാഹനങ്ങൾക്ക് ഇടയിലൂടെ  ഇടതും വലതും വ്യത്യാസമില്ലാതെയാണ് ഇരുചക്രവാഹനങ്ങളുടെ വരവ്. ആവശ്യക്കാർക്ക് അതിവേഗം ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള വ്യഗ്രതയിൽ വേഗമോ വാഹനങ്ങളുടെ തിരക്കോ ഇവർ പരിഗണിക്കുന്നില്ലെന്നാണു മറ്റു ഡ്രൈവർമാരുടെ പരാതി. സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന വിവിധ നിറങ്ങളിലുള്ള യൂണിഫോമിലാണ് സഞ്ചാരം. 

 

ഇതുമൂലം ഇവരുടെ വരവ് കാണാനാകുന്നില്ല. അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവർക്കും ഏകീകൃത യൂണിഫോൺ നടപ്പാക്കണമെന്ന് നിർദേശം  ഉയർന്നിട്ടുണ്ട്. യൂണിഫോം ഏകീകൃത നിറത്തിലും രാപകൽ ഭേദമില്ലാതെ കാണാൻ കഴിയുന്ന തിളങ്ങുംവിധമാക്കുന്നതും വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കും. ജീവനക്കാരുടെ ജീവനും ഇതുവഴി സുരക്ഷിതമാകും. 

 

ഭക്ഷ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇതു നടപ്പാക്കണം. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാനും ഇവരെ പ്രാപ്തമാക്കണമെന്നും നിർദേശമുണ്ട്. മുൻ പിൻ നോക്കാതെ ട്രാഫിക് സിഗ്നലുകൾക്ക് മുന്നിലെത്താൻ വാഹന നിരകൾക്കിടയിലൂടെ തിരക്കി കടന്നു വരുന്ന പ്രവണതയും ഇരുചക്രവാഹനങ്ങൾക്കുണ്ട്. 

 

ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

 

ഇരുചക്രവാഹനമോടിക്കുന്നവർ അപകടങ്ങളിൽ പെടാതിരിക്കാൻ ലഘു വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ബോധവൽക്കരണം നടത്തുന്നുണ്ട്. വാഹനങ്ങൾ ലൈൻമാറുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വരവ് ശ്രദ്ധിക്കണമെന്നാണു പ്രധാന നിർദേശം. ഈ പശ്ചാത്തലത്തിനാണ് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നത്. മറ്റു വാഹനങ്ങളെപ്പോലെ ഇരുചക്രവാഹനങ്ങളും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. 

 

മോട്ടോർ സൈക്കിൾ യാത്രക്കാർ അപകടത്തിൽ പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം വീഡിയോ സഹിതം ബോധവൽക്കരണം നടത്തുന്നത്. ഇരുചക്രവാഹനവുമായി അപകടത്തിൽ പെടുന്നവർ മരിക്കുകയോ വീണ്ടും വാഹനമോടിച്ച് ഉപജീവനം തേടാൻ കഴിയാത്ത വിധം പരുക്കേൽക്കുകയോ ചെയ്യുകയാണ് പതിവ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com