യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന ഡിസംബർ 4 മുതൽ
Mail This Article
അബുദാബി∙ കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച ജുമുഅ നമസ്കാരം ഡിസംബർ നാലിനു പുനരാരംഭിക്കും. 30% പേർക്കാണ് പ്രവേശനം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികൾ ജൂലൈ ഒന്നിനു തുറന്നിരുന്നു. ജുമുഅ ഖുതുബയ്ക്ക് (പ്രഭാഷണം)30 മിനിറ്റു മുൻപു പള്ളി തുറക്കും. നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടും. അകലം പാലിച്ചാണ് നമസ്കരിക്കേണ്ടത്.
നിബന്ധനകൾ
∙ ജുമുഅ ഖുതുബയും നമസ്കാരവും 10 മിനിറ്റിനകം തീർക്കണം
∙ നമസ്കാരത്തിന് എത്തുന്നവർ മാസ്ക് ധരിക്കണം
∙ രണ്ടു മീറ്റർ അകലം പാലിച്ചാകണം പള്ളിക്ക് അകത്തും പുറത്തും നമസ്കരിക്കേണ്ടത്
∙ നമസ്കാരപ്പായ (മുസല്ല) കൊണ്ടുവരണം
∙ മുസല്ല പള്ളിയിൽ സൂക്ഷിക്കാനോ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ പാടില്ല.
∙ വീട്ടിൽനിന്ന് അംഗശുദ്ധി ചെയ്തു വരണം
∙ കുട്ടികളും വയോധികരും രോഗമുള്ളവരും വീട്ടിൽ നമസ്കരിച്ചാൽ മതി.
∙ സ്ത്രീകൾക്ക് തൽക്കാലം പ്രവേശനമില്ല
∙ ഖുർആനോ ഇതര ഗ്രന്ഥങ്ങളോ ലഭ്യമാകില്ല
∙ പ്രവേശനവും പുറത്തിറങ്ങുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. 5 നേരത്തെ നമസ്കാരങ്ങൾക്കായി (മഗ് രിബ്– സന്ധ്യാനമസ്കാരം ഒഴികെ) 15 മിനിറ്റ് മുൻപ് പള്ളികൾ തുറക്കും. നമസ്കാര ശേഷം 10 മിനിറ്റിനകം അടയ്ക്കും. മഗ് രിബിനു 5 മിനിറ്റിനു മുൻപേ തുറക്കൂ.