മഹാമാരി നീങ്ങാൻ പ്രാർഥിച്ച് യുഎഇയിലെ പള്ളികൾ; 9 മാസത്തിനു ശേഷം വീണ്ടും ജുമുഅ
Mail This Article
ദുബായ്∙ ലോകത്തെ നിശ്ചലമാക്കിയ മഹാമാരി പൂർണമായും നീങ്ങാൻ പ്രാർഥിച്ചു യുഎഇയിലെ പള്ളികൾ ജുമുഅ കൊണ്ട് ഭക്തി സാന്ദ്രമായി. കോവിഡ് പ്രതിസന്ധിയിൽ വെള്ളിയാഴ്ചത്തെ പ്രഭാഷണവും സംഘനമസ്കാരവും 9 മാസത്തിനു ശേഷമാണ് പുനരാരംഭിച്ചത്.
പത്തു മിനിറ്റിനകം ഇമാമിന്റെ പ്രഭാഷണം അവസാനിപ്പിച്ച് നമസ്കാരം തുടങ്ങി. ശേഷം വൊളന്റിയർമാർ വിശ്വാസികളെ വേഗത്തിൽ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചു. നേരത്തെ എത്തിയവർ പള്ളിക്കകത്ത് ഇടം പിടിച്ചു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ 30 % പേർക്കാണു അകത്തെ പള്ളിയിൽ അവസരം കിട്ടിയത്. പിന്നീട് വന്നവർ പളളിയങ്കണവും പരിസരങ്ങളും മുസല്ല വിരിച്ച് പ്രാർഥിച്ചു ജുമുഅയിൽ പങ്കെടുത്തു.
താമസസ്ഥലങ്ങളിൽ നിന്നും അംഗ സ്നാനം നിർവഹിച്ച് നമസ്കാര പടവുമായാണ് വിശ്വാസികൾ എത്തിയത്. പള്ളിക്കകത്തോ പുറത്തോ കൂട്ടം കൂടി നിൽക്കാൻ അവസരമില്ലാത്തതിനാൽ ഏറെക്കാലം പരസ്പരം കാണാത്ത പ്രവാസികൾ ഒറ്റ നോട്ടത്തിലും മൊബൈൽ ഫോണിലും ബന്ധം പുതുക്കിയാണു പിരിഞ്ഞത്..
നന്ദികാണിക്കുന്ന സംസ്കാരം വളർത്തിയെടുക്കുക - ഇമാമുമാർ
ഹൃദയം കൊണ്ടും അധരംകൊണ്ടും പ്രവൃത്തികളാലും മനുഷ്യർ പരസ്പരം നന്ദി പ്രകടിപ്പിക്കണമെന്ന് ജുമുഅ ഖുതുബകളിൽ ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു. അനവരതം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവർ അല്ലാഹുവിനോടും കൃതജ്ഞതയുള്ളവരാകണം. മുൻ കാല പ്രവാചകരും സച്ചരിതരും ഈ സംസ്കാരം ജീവിതത്തിലുടനീളം പുലർത്തിയവരായിരുന്നു. നൂഹ് (നോഹ) പ്രവാചകനെ അല്ലാഹു 'നന്ദിയുള്ള ദാസൻ ' എന്നു വിശേഷിപ്പിച്ച ഖുർആൻ വചനവും പണ്ഡിതർ പാരായണം ചെയ്തു. ജീവിക്കുന്ന സമൂഹത്തിൽ സ്നേഹവും കാരുണ്യവും ഉറവയെടുക്കാൻ നന്ദി പ്രകാശനം വഴിവയ്ക്കും. മാതാപിതാക്കളോട് നന്ദികാണിക്കേണ്ടതിന്റെ പ്രാധാന്യവും ഇമാമുമാർ ഹ്രസ്വഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
ലോകത്തെ ഗ്രസിച്ച മഹാമാരി പൂർണമായും നീങ്ങാൻ രണ്ടാം ഖുതുബയിലാണ് ഇമാമുമാർ പ്രാർഥിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അർഥഗർഭമായ പ്രഭാഷണം കേട്ടും സംഘ പ്രാർഥനകളിൽ പങ്കാളികളായ നിർവൃതിയിലും വിശ്വാസികൾ മടങ്ങി. പള്ളിയിലെത്തുന്നവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു.