എണ്ണയിതര വിദേശവ്യാപാരം: പത്തിരട്ടി വർധന
Mail This Article
ദുബായ്∙ എണ്ണയിതര വിദേശവ്യാപാര ഇടപാടിൽ ദുബായിൽ 20 വർഷത്തിനിടെ പത്തിരട്ടി വർധന. 2000ൽ 14,300 കോടി ദിർഹമായിരുന്നെങ്കിൽ 2019ൽ 1.271 ലക്ഷം കോടി. ഈ വർഷം ആദ്യത്തെ 6 മാസം 55,100 കോടിയുടെ ഇടപാട് നടന്നതായും ദുബായ് കസ്റ്റംസ് വ്യക്തമാക്കി. കോവിഡ് വെല്ലുവിളികൾക്കിടയിലും എണ്ണയിതര മേഖലയിൽ ഈ വർഷം ആദ്യപകുതിയിൽ ഇന്ത്യയുമായി 3,850 കോടി ദിർഹത്തിന്റെ ഇടപാട് നടത്തി.
ഭക്ഷ്യമേഖലയിലടക്കം സഹകരണം കൂടുതൽ ശക്തമാകുകയാണ്. ലളിതവും സുതാര്യവുമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നതിനാൽ പുനർകയറ്റുമതിയിലും വർധന രേഖപ്പെടുത്തുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. 2015 മുതൽ 2019 വരെ കസ്റ്റംസ് ഇടപാടുകളിൽ 44% വർധന രേഖപ്പെടുത്തി.
89 ലക്ഷത്തിൽ നിന്ന് 1.3 കോടിയായി. ഈ വർഷം ആദ്യപകുതിയിൽ 72.52 ലക്ഷം ഇടപാട് നടന്നു. കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിലുമുള്ള ചരക്കു നീക്കത്തിന് വെർച്വൽ കോറിഡോർ ഒരുക്കി. സ്റ്റോക്കിനെക്കുറിച്ചും മറ്റും കൃത്യവിവരങ്ങൾ അറിയാം. 24 ഫ്രീസോണുകളിലെ 18,000ൽ ഏറെ കമ്പനികൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നു.