പാഞ്ഞാൽ പിടിവീഴും; ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ പരിശോധന ശക്തം
Mail This Article
ദോഹ ∙ വാഹനങ്ങളിൽ അമിത വേഗത്തിൽ പായുന്നവരെ പിടികൂടാൻ പരിശോധന ശക്തം. നിയമങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നവംബർ പകുതിയോടെ അമിത വേഗക്കാരെ പിടികൂടാൻ ആരംഭിച്ച പരിശോധനാ ക്യാംപെയ്ൻ കൂടുതൽ സമഗ്രമാക്കുകയാണു ഗതാഗത വകുപ്പ്.
നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിച്ചാൽ നടപടികൾ നേരിടേണ്ടി വരും. ശൈത്യകാല ക്യാംപ് സജീവമായതിനാൽ വാഹനത്തിരക്കേറിയ സൽവ റോഡിൽ സുരക്ഷ ഉറപ്പാക്കാൻ പരിശോധന കൂട്ടും. എല്ലാ പ്രധാന റോഡുകളിലും അമിത വേഗം തടയാൻ സൈനിക, സിവിൽ ഗതാഗത പട്രോൾ സംഘത്തെ നിയോഗിക്കും.
അമിതവേഗം പതിവ്
രാജ്യത്ത് ഓരോ മാസവും റജിസ്റ്റർ ചെയ്യുന്ന നിയമ ലംഘനങ്ങളിൽ ഏറ്റവും കൂടുതൽ അമിത വേഗമാണ്. ഒക്ടോബറിൽ 1,62,805 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 1,15,388 എണ്ണവും അമിതവേഗത്തിന്റെ പേരിലാണ്. അമിത വേഗത്തിന് തടയിടുക, റോഡ് സുരക്ഷയും നടപടികളും ശക്തിപ്പെടുത്തുക, ഗതാഗത അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം.
ഒത്തുതീർപ്പില്ല
ഒത്തുതീർപ്പ് സാധ്യമല്ലാത്ത ലംഘനങ്ങളിലൊന്നാണ് അമിത വേഗം. കേസ് റജിസ്റ്റർ ചെയ്താൽ ഗതാഗത വകുപ്പിൽ കാര്യങ്ങൾ അവസാനിക്കുമെന്നും കരുതേണ്ട. ലംഘിക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറുന്നതിനൊപ്പം മൂന്നു മാസത്തേക്കു വാഹനം ജപ്തി ചെയ്യും.