24–ാം വർഷവും യുഎഇയ്ക്ക് കൃതജ്ഞതയുടെ പാട്ട് സമ്മാനിച്ച് കോഴിക്കോട് സ്വദേശി
Mail This Article
ദുബായ് ∙ സ്വപ്നങ്ങൾ മാത്രം കൈമുതലായെത്തിയ തനിക്ക് നിറമുള്ള ജീവിതം സമ്മാനിച്ച രാജ്യത്തിന് ഇത്തവണയും കൃതജ്ഞതയുടെ പാട്ട് സമ്മാനിക്കുകയാണ് കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി ഗഫൂർ ശാസ്. തുടർച്ചയായ 24–ാം വർഷവും യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് മാറ്റുകൂട്ടി ഇൗ യുവ കലാകാരന്റെ സൃഷ്ടി. ഇബ്രാഹിം കാരക്കാട് എഴുതിയ ‘ഹുബിൽ കോർത്ത് ഉശിരായി വന്ന്’.... എന്ന് തുടങ്ങുന്ന വരികൾ പാടിയാണ് ഇത്തവണ ആസ്വാദകർക്ക് മുന്നിലെത്തിയത്.
ഗായകനും സംഗീതസംവിധായകനുമായ ഗഫൂർ കഴിഞ്ഞ 23 വർഷവും ഇമാറാത്തതിന് നന്ദി പറയുന്ന ഗാനങ്ങൾ പുറത്തിറക്കിയിരുന്നു. ലോകമെമ്പാടും നിന്നുള്ള പ്രവാസികൾക്ക് സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതം നൽകിയ യുഎഇയുടെ മഹാമനസ്കതയും സഹിഷ്ണുതയും പ്രകടമാക്കുന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്.
1996-ലാണ് ഗഫൂർ ആദ്യഗാനം ആലപിക്കുന്നത്. മലപ്പുറം ഗഫൂറിന്റെ സംഗീതത്തിലാണ് അന്ന് പാടിയത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ച് പാടിയ ഗാനത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അതോടെ എല്ലാവർഷവും ദേശീയദിനത്തിന് ഗഫൂർ പ്രത്യേകം ഗാനങ്ങളൊരുക്കി. 2010 വരെ ഓഡിയോ സിഡിയിലാണ് ഗാനങ്ങൾ ഇറക്കിയിരുന്നത്. പിന്നീട് വിഡിയോ സിഡിയിലുടെ പാട്ട് പുറത്തിറക്കി. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലും യുഎഇയിലുമായിരുന്നു ഈ ഗാനത്തിന്റെ അണിയറ പ്രവർത്തനങ്ങൾ. ഗോപു കൃഷ്ണ ഈണം നൽകി.