പുകഞ്ഞു തീരേണ്ട
Mail This Article
ദുബായ് ∙പുകവലി നിർത്തി ആരോഗ്യം വീണ്ടെടുക്കാൻ അവസരമൊരുക്കി ദുബായ്. ഈ ദുശ്ശീലം മാറ്റാൻ വിദഗ്ധരുടെ ഉപദേശവും ചികിത്സയും ലഭ്യമാക്കും. കോവിഡ് സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) പദ്ധതി.
ഇതിനായി നാദ് അൽ ഹമ്മർ ആശുപത്രിയോട് ചേർന്നു നൂതന സംവിധാനങ്ങളോടെ പ്രത്യേക കേന്ദ്രം തുറന്നു. അൽ തവാർ ഹെൽത്ത് സെന്റർ, അൽ ബർഷ സെന്റർ എന്നിവയാണു മറ്റു കേന്ദ്രങ്ങൾ. ബുക്ക് ചെയ്തും അല്ലാതെയും ചെല്ലാം.
ഫോൺ: 800342. ചികിത്സയിലൂടെ കഴിഞ്ഞവർഷം 14% പേർ പുകവലി ഉപേക്ഷിച്ചതായാണു റിപ്പോർട്ട്.പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ സങ്കീർണതകളേറെയാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
സമഗ്ര പരിശോധന
∙ ആശുപത്രിയിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കു പുറമേ കൗൺസലിങ് വിദഗ്ധരുമുണ്ട്.
∙ ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ കൃത്യമായി സന്ദർശനം നടത്തി മരുന്ന് കഴിക്കണം.
∙ രക്തം, കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവ പരിശോധിക്കും.
ചികിത്സ എങ്ങനെ
∙ വിവിധ ഘട്ടങ്ങളിലുള്ള ചികിത്സയാണ് പുകവലിക്കാർക്ക് നൽകുകയെന്ന് മുസഫ എൽഎൽഎച്ച് ആശുപത്രി പൾമനോളജി സ്പെഷലിസ്റ്റ് ഡോ.സജീവ് എസ്. നായർ.
∙ ആദ്യഘട്ടത്തിൽ കൗൺസലിങ്. പുകവലിയുടെ ദൂഷ്യവശങ്ങൾ ഉദാഹരണം സഹിതം വിവരിക്കുന്നു.
∙ കുടുംബാംഗങ്ങൾക്കും അടുത്തിടപഴകുന്നവർക്കും പുകവലിക്കാർ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നു ബോധ്യപ്പെടുത്തണം.
∙ നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പിയാണ് അടുത്തത്. പുകവലിക്കാൻ തോന്നുമ്പോൾ പകരം സംവിധാനമൊരുക്കുന്നു. നിക്കോട്ടിൻ അടങ്ങിയ ച്യുയിങ്ഗം ഉൾപ്പെടെ പരീക്ഷിക്കുന്നു.
∙ തുടർന്നും മാറ്റമില്ലെങ്കിൽ ആസക്തി കുറയ്ക്കാനുള്ള മരുന്നുകൾ നൽകും. 8 ആഴ്ചവരെ നീളുന്ന ചികിത്സയാണിത്.