അബുദാബിയിൽ വീണ്ടും സ്കൂൾ കാലം
Mail This Article
അബുദാബി∙ 2 ആഴ്ചത്തെ ഇ–ലേണിങിനുശേഷം അബുദാബിയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ അധിക തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
50% വിദ്യാർഥികൾക്ക് നേരിട്ടെത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഒന്നര മീറ്റർ അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഇത്രയും കുട്ടികളെ സ്വീകരിക്കാൻ പല സ്കൂളുകൾക്കും പരിമിതിയുണ്ട്.
പുതുതായി അപേക്ഷിക്കുന്നവർക്ക് സ്ഥലപരിമിതി നോക്കി മാത്രമേ അനുമതി നൽകൂ.
കോവിഡ് നിബന്ധനപ്രകാരം വലിപ്പമനുസരിച്ച് ഒരു ക്ലാസിൽ 10 മുതൽ 15 വരെ കുട്ടികളെ മാത്രമേ ഇരുത്താനാകൂ. ഇതനുസരിച്ച് കൂടുതൽ ക്ലാസ് മുറികൾ സജ്ജമാക്കിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു.
ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 10–12 ക്ലാസുകളിലെ കുട്ടികളാണു കൂടുതലായും സ്കൂളിൽ നേരിട്ടെത്തുക.
ഇവർക്കു റിവിഷനായതിൽ സ്കൂളിൽ എത്തി പരീക്ഷ എഴുതും.
കെജി മുതൽ 9 വരെയുള്ള ക്ലാസുകളിൽ കുറച്ചു വിദ്യാർഥികളാണ് എഫ്ടിഎഫിനു താൽപര്യം പ്രകടിപ്പിച്ചത്. മറ്റു കുട്ടികൾ ഓൺലൈനിൽ തുടരും.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പിസിആർ ടെസ്റ്റ് നടത്തിവരികയാണ്. പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം സ്കൂളിൽ എത്താൻ
4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികൾക്ക് ഉമിനീർ പരിശോധന (സലൈവ ടെസ്റ്റ്) നടത്തി രോഗമില്ലെന്ന് ഉറപ്പാക്കും. അതത് സ്കൂളിൽ എത്തിയാണ് പരിശോധന നടത്തുന്നത്.
കുട്ടികളും അധ്യാപകരും അറിയാൻ...
∙ശരീരോഷ്മാവ് പരിശോധിച്ചു രോഗ ലക്ഷണമില്ലെന്നു ഉറപ്പാക്കിയ ശേഷം മാത്രമാകും സ്കൂളിലേക്കു പ്രവേശനം.
∙ തിരിച്ചുപോകുന്നതുവരെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.
∙ കൂട്ടംകൂടാൻ പാടില്ല. ഇരിപ്പിടത്തിൽനിന്നു മാറി ഇരിക്കരുത്.
∙പഠനോപകരണങ്ങളും ഭക്ഷണപാനീയങ്ങളും കൈമാറരുത്. ∙ഉപയോഗശേഷം ക്ലാസുകളും ശുചിമുറിയും അണുവിമുക്തമാക്കണം.
∙വരുന്നതും തിരിച്ചുപോകുന്നതും പ്രത്യേക കവാടം വഴി.