കോവിഡ് പ്രതിരോധ കുത്തിവയ്പ് വൻപ്രതീക്ഷ : ഡോ.ആസാദ് മൂപ്പൻ
Mail This Article
ദുബായ്∙ വൈകി ആരംഭിച്ചിട്ടും ആറ് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ഷോട്ടുകൾ നൽകി ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്‍ ദൗത്യം അതിവേഗം പുരോഗമിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ.
ഇന്ത്യക്കാർക്ക് മുഴുവൻ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആയുഷ്മാൻ ഭാരതിനു കീഴിൽ കുറഞ്ഞ വരുമാനമുള്ള ജനസംഖ്യയുടെ 40% ത്തിനെങ്കിലും സൗജന്യമായി കുത്തി വയ്പ് നൽകാനും അടുത്ത കേന്ദ്ര ബജറ്റിൽ ഫണ്ട് അനുവദിക്കണം.വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചതോടെ 2021ൽ പുതിയ പ്രതീക്ഷകൾ ഉണരുന്നു. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തുന്നത് സുസ്ഥിര പരിഹാരത്തിന് വഴിതെളിക്കും.
ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ സൗജന്യമായി വാക്‌സീൻ നൽകിയതും അഭിമാനകരമാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, മൊറോക്കോ എന്നിവിടങ്ങളിലേക്ക് വാക്‌സീനുകൾ വിതരണം ചെയ്യാനുളള നീക്കങ്ങളും നടക്കുന്നു. മഹാമാരിക്കപ്പുറം ചിന്തിക്കാൻ തുടങ്ങുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളിലായിരുന്നിട്ടും പോരാടാനുള്ള കരുത്തും ശക്തിയും ആർജിക്കാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ മേഖലയിൽ, മഹാമാരിയുടെ വരവ് കടുത്ത സമ്മർദങ്ങൾ ഉണ്ടാക്കിയെങ്കിലും മുൻപത്തേതിനേക്കാൾ സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും പുരോഗതി അതിവേഗത്തിലായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സാമ്പത്തികരംഗത്ത് വൻശക്തിയാകാനുള്ള പാതയിലാണ്. സ്ത്രീകളുടെ ശാക്തീകരണവും, സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ആഗോള സാമ്പത്തിക ശക്തികളുടെ ഇടയിലേക്ക് ഉയർന്നുവരിക എന്ന ലക്ഷ്യത്തിലേക്കു നയിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യയിലെ മികച്ച ആരോഗ്യ സംരക്ഷണ ശൃംഖലകളിലെ ഒരു മുൻനിര സ്ഥാപനമായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.