ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ
Mail This Article
അബുദാബി/ ദുബായ്/ റിയാദ് ∙ ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആഘോഷിച്ചു. കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചു വെർച്വലായി നടന്ന ചടങ്ങുകള്‍ സമൂഹ മാധ്യമ പേജുകളിലും യു ട്യൂബിലും ഇന്ത്യക്കാർ ആസ്വദിച്ചു. ഇന്ത്യൻ എംബസിയിൽ സ്ഥാനപതി പവൻ കപൂറും കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോ.അമൻപുരിയും പതാക ഉയർത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രവാസികള്‍ക്കായി സ്ഥാനപതിയും കോൺസൽ ജനറലും വായിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികൾ അവതരിപ്പിച്ചു.
സൗദി റിയാദിലെ ഇന്ത്യൻ എംബസിയില്‍ സ്ഥാനപതി ഡോ.ഔസാഫ് സയീദ് ദേശീയ പതാക ഉയർത്തി. തുടർന്ന് എല്ലാവരും ദേശഭക്തിഗാനം ആലപിച്ചു. രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ കലാപരിപാടി അവതരിപ്പിച്ചു. ഷാപൂർജി പല്ലോൻജിയുടെ നേതൃത്വത്തിൽ രക്തദാന ക്യാംപുമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് നടന്ന അത്താഴവിരുന്നിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഇന്തോ–സൗദി ബന്ധം വെളിപ്പെടുത്തുന്ന ഫൊട്ടോ, ഇന്ത്യൻ കലാകാരന്മാരുടെ ചിത്രപ്രദർശനം എന്നിവയും അരങ്ങേറി.
യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിലും ആഘോഷം നടന്നു. അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രസിഡന്റ് വി.പി.കൃഷ്ണകുമാർ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി . മാനേജിങ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. .മധുര വിതരണവും ഉണ്ടായിരുന്നു . "ഇന്ത്യൻ ഭരണ ഘടന -വർത്തമാനകാല വായന" എന്ന വിഷയത്തിൽ ഉപന്യാസ രചനാമത്സരവും നടത്തി.