എല്ലാ വർഷവും കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ വകുപ്പ്
Mail This Article
അബുദാബി ∙ എല്ലാ വർഷവും കോവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ.ഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് സംഘടുപ്പിച്ച വെർച്വൽ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അടുത്തിടെയായി കോവിഡിന്റെ വകഭേദം ഉണ്ടായിട്ടുണ്ട്. ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവർഷം വാക്സീൻ നിർബന്ധമായിത്തീർന്നേക്കാമെന്ന് അവർ വ്യക്തമാക്കി. 16 വയസുള്ളവർക്ക് നൽകുന്ന ചില വാക്സീനുകൾ ഭാവിയിൽ കുട്ടികൾക്ക് നൽകാമോ എന്നുള്ള വൈദ്യ പരീക്ഷണത്തിലാണ്. അതേസമയം, കോവിഡ് ബാധിതരായ 40 മുതൽ 50% വരെ ആളുകൾക്ക് പ്രത്യക്ഷത്തിൽ യാതൊരു അസുഖവും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായമുള്ളവരിലാണ് തങ്ങളുടെ ശ്രദ്ധ. മുതിർന്നവരിൽ വൈറസ് ബാധ കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
മൈത ബിൻത് അഹ്മദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ കമ്യൂണിറ്റി ആൻഡ് കൾചറൽ ഇനീഷ്യേറ്റീവ്സ് ബോർഡ് ചെയർപേഴ്സൻ ഷെയ്ഖ മൈത ബിൻത് അഹ് മദ് ബിൻ മുബാറക് അൽ നഹ്യാൻ മികച്ച കോവിഡ് പ്രതിരോധ പോരാട്ടവും വിജയകരമായ വാക്സീനേഷനും നടത്തുന്നതിന് നേതൃത്വം നൽകുന്നവരെ അഭിനന്ദിച്ചു.