രുചിയുടെ ലോകം തുറന്നു; ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്‍ഫൂഡിനു തുടക്കം
Mail This Article
ദുബായ് ∙ രുചി വൈവിധ്യങ്ങളൊരുക്കി ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ 26–ാമത് ഗള്‍ഫൂഡിനു തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ത്യയുള്‍പ്പെടെ 85ലേറെ രാജ്യങ്ങളില്‍ നിന്ന് 2500-ഓളം കമ്പനികള്‍ പങ്കെടുക്കുന്ന പഞ്ചദിന മേള വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും. ലോകത്തെ പ്രമുഖ ഷെഫുമാരടക്കം 60ലേറെ പാചകവിദഗ്ധർ പങ്കെടുക്കുന്ന മേളയിൽ പ്രമുഖ ബിസിനസുകാർ, ഗവ.തലവന്മാർ, ഭക്ഷ്യരംഗത്തെ നവസംരംഭകർ എന്നിവരടക്കം 110 പ്രഭാഷകരും വിവിധ പരിപാടികളിൽ സംബന്ധിക്കുന്നു.
പ്രദർശനത്തോടൊപ്പം ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങൾ, വിതരണശൃംഖല, ഉപഭോക്തൃ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒട്ടേറെ സമ്മേളനങ്ങളും മാർക്കറ്റിങ് സൊസൈറ്റി സ്പീക്കർ സീരീസ് എന്നിവയുമുണ്ടായിരിക്കും. പാചകരീതി, സംസ്‌കരിച്ചു സൂക്ഷിച്ചുവയ്ക്കുന്ന വിദ്യകള്‍, നൂതന ഉപകരണങ്ങള്‍ എന്നിവയും മേളയെ വ്യത്യസ്തമാക്കുന്നു.
ഭക്ഷ്യോല്‍പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും ഇറക്കുമതി ചെയ്യാനുമൊക്കെയായി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മേളയില്‍ എത്തിയിട്ടുണ്ട്. ദുബായ് ഉപ ഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയും ദുബായ് മുനിസിപാലിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.
ഗൾഫൂഡിൽ ദുബായ് മുനിസിപാലിറ്റി
ഭക്ഷ്യോത്പന്ന വ്യാപാരികളെ കേന്ദ്രീകരിച്ച് ദുബായ് മുനിസിപാലിറ്റി ഗൾഫൂഡിൽ പങ്കെടുക്കുന്നതായി ആരോഗ്യം, സുരക്ഷാ–പരിസ്ഥി വിഭാഗം സിഇഒ ഖാലിദ് ഷരീഫ് അൽ അവാദി പറഞ്ഞു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ രാജ്യാന്തര നിലവാരമാണ് ദുബായ് മുനിസിപാലിറ്റി സ്വീകരിക്കുന്നത്. ഇതിനായി ഏറ്റവും ആധുനികവും നൂതനവുമായ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും സന്തോഷവും മുനിസിപാലിറ്റിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നവേഷൻ സമ്മിറ്റ്
ലോകത്തെ മുൻനിര ഷെഫുമാർ, ഭക്ഷ്യ ഗവേഷകർ, സർക്കാർ പ്രതിനിധികൾ, വമ്പൻകമ്പനി ഉടമകൾ ഇവരെല്ലാം പങ്കെടുക്കുന്ന ത്രിദിന ഉച്ചകോടിയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭക്ഷണം പാഴാക്കുന്നതു മുതൽ ടൂറിസം വരെയുള്ള കാര്യങ്ങൾ ഇവിടെ ചർച്ചയാകും.
ബിസിനസിന് ഫലപ്രദ വേദി
ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന ബ്രാൻഡ് എന്ന നിലയിൽ ഗൾഫുഡിൽ പങ്കെടുക്കുന്നുണ്ടെന്നും മേഖലയുമായി ബന്ധപ്പെട്ട് കയറ്റുമതി-ഇറക്കുമതി സാധ്യതകൾ കണ്ടെത്താൻ യോജ്യമാണിതെന്നും ലുലു ഗ്രൂപ്പ് സിഒഒ വി.ഐ സലിം വെളിപ്പെടുത്തി. ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് മേള നടക്കുന്നത്. അതുകൊണ്ടു തന്നെ ആളുകളുടെ വലിയ ഒഴുക്കില്ല. എന്നാൽ മേഖലയുമായി ബന്ധപ്പെട്ട യഥാർഥ ആവശ്യക്കാരും ഈ രംഗത്തെ ഗൗരവത്തോടെ സമീപിക്കുന്നവരും ഏറെ പങ്കെടുക്കുന്നു. ഫലപ്രദമായ ചർച്ചകളും ബിസിനസും ഏറെ നടക്കുന്ന വേദിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.