സൗദിയിൽ മലയാളിക്ക് പീഡനം, ഒടുവിൽ രക്ഷപ്പെടൽ; കോഴിക്കോട് സ്വദേശിനി നാടണഞ്ഞു
Mail This Article
ജിദ്ദ ∙ സൗദിയിൽ തൊഴിൽ പീഡനത്തിനിരയായി ദുരിതത്തിലായ മലയാളി മധ്യവയസ്‌കയെ നാട്ടിലെത്തിച്ചു. കോഴിക്കോട് പുതുപ്പാടി അടിവാരം സ്വദേശിനി സുലൈഖ (53)യ്ക്കാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം സ്വദേശത്തേക്ക് മടങ്ങാനായത്. സാമ്പത്തിക കഷ്ടപ്പാടിൽ നിന്ന് കരകയറാൻ വേണ്ടി ഒരു വർഷം മുമ്പാണ് ഇവർ സൗദി ഖുൻദയിൽ എത്തുന്നത്. ഇക്കാലയളവിൽ നേരിട്ട മാനസികവും ശാരീരികവുമായ പീഡനം, എങ്ങനെയെങ്കിലും തൊഴിൽ അവസാനിപ്പിച്ച് രക്ഷപ്പെട്ടാൽ മതിയെന്ന നിലയിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു.
അതിനിടെ ഇഖാമ കാലാവധി അവസാനിക്കുകയും പാസ്പോർട്ട് സ്പോൺസറിൽ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് സ്‌പോൺസറുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തു വന്ന സുലൈഖ ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞു. നാട്ടിൽ പോകാനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായി ചില സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമായെങ്കിലും നാട്ടിലേക്കു പോകുന്നതിനുള്ള ശ്രമങ്ങൾ വിഫലമായി. തുടർന്ന് മാസങ്ങളോളം ജോലിയും വരുമാനവുമില്ലാതെ കഴിയേണ്ടി വന്നു.
വിഷയമറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ചിറമുക്ക്, വെൽഫെയർ വോളന്റിയർമാരായ ഹസൈനാർ മാരായമംഗലം, അബ്ദുൽ കരീം, സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാട് എന്നിവർ ഇടപെട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് യാത്രക്കുള്ള രേഖകൾ ശരിയാക്കി. ഏറെ നാളത്തെ ദുരിതപർവത്തിൽ നിന്ന് മോചിതയായ സുലൈഖ, എല്ലാവരോടും നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം ജിദ്ദ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് പറന്നു.