പ്രവാസി പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ വേണം: ഖത്തർ പ്രവാസി സംഗമം
Mail This Article
ദോഹ∙യാത്രാ വിലക്കുൾപ്പെടെ വിവിധ കാരണങ്ങളാൽ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ഖത്തർ പ്രവാസി സംഗമം ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടും കോവിഡ് കാരണത്താൽ യാത്ര ചെയ്യാൻ കഴിയാതെയും വീസ കാലാവധി കഴിഞ്ഞതിനാലും മറ്റും നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ജോലി, പുനരധിവാസത്തിലും സർക്കാരുകൾ സഹായകമാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നിർഭയജീവിതം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് കീഴിൽ ഏപ്രിലിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ കേരള ഇസ്‌ലാഹി സെന്ററാണ് 'ഖത്തർ പ്രവാസി സംഗമം' സംഘടിപ്പിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എംപി സംഗമം ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് കെ.ടി.ഫൈസൽ സലഫി അധ്യക്ഷത വഹിച്ചു.
കെ.സുധാകരൻ എം.പി, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ:മോഹൻ തോമസ്, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐസിസി മാനേജ്‌മെന്റ് കമ്മിറ്റി അംഗം അഫ്‌സൽ വടകര (ഐസിസി), മീഡിയ വൺ റിപ്പോർട്ടർ പി.സി സൈഫുദ്ധീൻ, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ, ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല, ഷംസീർ അരിക്കുളം (സംസ്‌കൃതി-ഖത്തർ), ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി സ്വലാഹുദീൻ സ്വലാഹി, ഒ.എ കരീം എന്നിവർ പ്രസംഗിച്ചു.
വിസ്ഡം യൂത്ത് കേരള ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, പീസ് റേഡിയോ സിഇഒ ഹാരിസിബിനു സലീം എന്നിവർ വിഷയാവതരണം നടത്തി.