ഖത്തർ ലോകകപ്പ്: ആരോഗ്യ പരിസ്ഥിതി തയാറെടുപ്പ് തകൃതി
Mail This Article
ദോഹ∙ 2022 ഫിഫ ഖത്തർ ലോകകപ്പിനായി ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി ഒരുക്കാനുള്ള തയാറെടുപ്പ് മുന്നോട്ട്. പരിസ്ഥിതി സൗഹൃദ ലോകകപ്പിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ ഉറപ്പാക്കിയാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവർത്തനം.
പൊതുശുചിത്വം ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമപ്പെടുത്താൻ സമഗ്ര ബോധവൽക്കരണത്തിനാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പൊതുശുചിത്വ വകുപ്പ് ഡയറക്ടർ മുഖ്ബിൽ മധൗർ അൽ ഷമ്മാരി പറഞ്ഞു. പ്രാദേശിക മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ വിവിധ ഭാഷകളിലായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ബോധവൽക്കരണം എത്തിക്കും.
ബീച്ചുകളുടെ പുനരധിവാസത്തിനും വികസനത്തിനും പ്രത്യേക പദ്ധതികളും ആരംഭിക്കും. ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ശുചിത്വ ബോധവൽക്കരണം നടത്തുന്നുണ്ട്. ശുചിത്വ നിയമങ്ങളെക്കുറിച്ചുള്ള ബ്രോഷറുകളും മാലിന്യ നിക്ഷേപ ബാഗുകളും വിതരണം ചെയ്തും കൂടുതൽ മാലിന്യനിക്ഷേപ പെട്ടികളും ബോധവൽക്കരണ ബോർഡുകളും സ്ഥാപിച്ചുമാണിത്. 2017 ൽ ആരംഭിച്ച ' വൃത്തിയായി സൂക്ഷിക്കൂ' എന്ന ശുചീകരണ ക്യാംപെയ്ൻ സജീവമാണ്. ലംഘകർക്കെതിരെ കർശന നിയമ നടപടികളാണ് സ്വീകരിക്കുന്നത്. ശുചിത്വ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ മുതൽ 25,000 റിയാൽ വരെ കനത്ത പിഴ ചുമത്തുന്നു.
പരിസ്ഥിതി ലംഘകർക്കുള്ള പിഴത്തുക ഇതിലും കൂടും. ഗുരുതര ലംഘനങ്ങളിൽ 6 മാസം വരെ ജയിൽശിക്ഷ ലഭിക്കും. നിയമ ലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് 184 എന്ന ഹോട്‌ലൈൻ നമ്പർ മുഖേനയോ ഔൻ മൊബൈൽ ആപ്പിലൂടെയോ അധികൃതരെ അറിയിക്കാം.