ADVERTISEMENT

ദുബായ് ∙ പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ പിന്തുണയറിയിച്ചതായും ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷൻ ബന്ധപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയതായും വിപിഎസ് ചെയർമാൻ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രവാസികൾക്കു കൂടി പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുമായി ഷംഷീർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കമ്മീഷൻ പ്രതികരണം പ്രതീക്ഷാജനകമാണെന്നും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീർ വയലിൽ അറിയിച്ചു. പ്രവാസി വോട്ട് പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതിയിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ ഡോ. ഷംഷീറിനൊപ്പമുണ്ടായിരുന്നു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തിൽ വേഗത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീറിന്റെ ഇടപെടൽ. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ അദ്ദേഹം ബോധിപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആറ് ജിസിസി രാജ്യങ്ങളിലായി 88,88,733 നോൺ റസിഡന്റ് ഇന്ത്യക്കാരുണ്ട്. വോട്ടവകാശമുള്ള പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗവും അധിവസിക്കുന്നന്ത് ഗൾഫ് രാജ്യങ്ങളിലാണ്.

NRI-Vote

ജനാധിപത്യ സംവിധാനം നിലവിലില്ലാത്ത രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് അനുബന്ധ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ച ആശങ്കയും അസ്ഥാനത്താണെന്ന് ഷംഷീർ വ്യക്തമാക്കി. ഫിലിപ്പീൻസ്, യുഎസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വന്തം രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നുണ്ട്.18,22,173 ഫിലിപ്പീൻസ് സ്വദേശികളാണ് യുഎഇയിൽ നിന്ന് വോട്ട് ചെയ്യാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്ക് വോട്ട് ചെയ്യുന്നതിന് ഗൾഫ് രാജ്യങ്ങൾ നിലവിൽ അനുമതി നൽകുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ആശങ്ക അനാവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമമന്ത്രിയെയും ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

പ്രവാസികൾക്ക് നാട്ടിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ ആകുവെന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് 2014ലാണ് ഡോ ഷംഷീർ സുപ്രീം കോടതിയെ സമീപിച്ചത്. അവധി ലഭിക്കാത്തതും ഉയർന്ന വിമാന നിരക്ക് താങ്ങാനാകാത്തതും കാരണം പ്രവാസികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗി അടക്കമുള്ളവരെ ഹാജരാക്കിയായിരുന്നു നിയമപോരാട്ടം. 

കഴിഞ്ഞ എൻഡിഎ സർക്കാർ കാലത്ത് ഇതിനായി കൊണ്ടുവന്ന ബിൽ ലോക്‌സഭ പാസാക്കിയെങ്കിലും പാർലമെന്റ് കാലാവധി കഴിഞ്ഞതോടെ ബിൽ അസാധുവായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്താൻ തയാറാണെന്ന് അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലത്തെ അറിയിച്ചിരുന്നു. എന്നാൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം ആദ്യഘട്ടത്തിൽ ഈ സൗകര്യം ഏർപ്പെടുത്തിയയാൾ മതിയെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com