ജോലിക്കിടയിൽ പരുക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു
Mail This Article
റിയാദ് ∙ ജോലിക്കിടെ പരുക്കേറ്റ കൊല്ലം ശൂരനാട് സ്വദേശി പ്രസന്നൻ കൊച്ചു കുഞ്ഞിനെ നാട്ടിലെത്തിച്ചു. അൽഖർജ് ന്യൂ സനയ്യയിൽ നാലു വർഷത്തിലധികമായി ലൈയ്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന്റെ കാലിൽ ഇരുമ്പ് കഷണം തറച്ചു കയറിയാണ് അപകടമുണ്ടായത്. ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പഴുപ്പ് കയറി കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും നാലു വർഷമായി സ്പോൺസർ ഇഖാമയോ, എക്‌സിറ്റ് റീഎൻട്രിയോ അടിച്ചു നൽകാത്തതിനാൽ അതിനു സാധിച്ചില്ല. തുടർന്നാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സമീപിച്ച് നാട്ടിൽ പോകാൻ സഹായം അഭ്യർഥിക്കുന്നത്.
കേളി പ്രവർത്തകർ സ്പോൺസറെ സമീപിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് ഭയന്ന് അദ്ദേഹം സഹകരിക്കാൻ തയാറായില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായും സൗദി തൊഴിൽകാര്യ വകുപ്പുമായും ബന്ധപ്പെട്ട് നാട്ടിൽ പോകാനാവശ്യമായ രേഖകൾ ശരിയാക്കുകയാണുണ്ടായത്. ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.