ADVERTISEMENT

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി മുഖം പാസ്പോർട്ടിന്റെ കണ്ണാടി. യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന അതിനൂതന സംവിധാനം കഴിഞ്ഞദിവസം നിലവിൽ വന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്പോർട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികൾക്ക് ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയർ അതാത് സമയത്ത് വേണ്ടത് ചെയ്യും. പാസ്പോർട്ടിന് പകരം മുഖം കാണിച്ചു വിമാനയാത്ര ചെയ്യാനാകും എന്ന് ചുരുക്കം. 

smart-travel-system2
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച ബയോമെട്രിക് അതിവേഗ പാതയിലൂടെ നടപടികൾ പൂർത്തീകരിക്കുന്ന വ്യക്തി.

അഞ്ചു മുതൽ 9 വരെ സെക്കൻഡുകൾക്കുള്ളിൽ ഈ യാത്രാ നടപടി പൂർത്തിയാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജിഡിആർഎഫ്എ ദുബായ്  മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി നിർവഹിച്ചു.

ഇരട്ടകളെ പോലും തിരിച്ചറിയും

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ ഒരേ മുഖരൂപമുള്ള ഇരട്ടകളെ പോലും വേർതിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോഫ്റ്റ്‌വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിങ് പവലിയനിൽ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റെതാണന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നോരോന്നായി തുറന്നുതരും.

എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യത്തെ തവണ അവരുടെ പാസ്പോർട്ട് വിവരങ്ങൾ റജിസ്റ്റർ ചെയ്യുകയും മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർന്നുള്ള യാത്രകളിൽ ഇത്തരത്തിലുള്ള റജിസ്‌ട്രേഷൻ ആവശ്യമില്ല. പാസ്പോർട്ട് അവശ്യമില്ലെങ്കിലും തങ്ങളുടെ യാത്രാരേഖകൾ എപ്പോഴും യാത്രക്കാർ കൈയിൽ കരുതണമെന്ന് അധികൃതർ നിര്‍ദേശിച്ചു. 

General-Directorate-of-Residency-and-Foreigners-Affairs
മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മറി, ബ്രി. തലാൽ അഹമ്മദ് അൽ ഷാൻകിറ്റി.

ആദ്യഘട്ടത്തിൽ എമിറേറ്റ്സ് യാത്രക്കാർക്ക്

ആദ്യഘട്ടത്തിൽ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാവുക. സ്മാർട്ട്‌ ഗേറ്റിലൂടെയും സ്മാർട് ടണലിലൂടെയും യാത്രക്കാർക്ക് കടന്നുപോകാം. പുതിയ സംവിധാനം ഇത്തരം നൂതന സംവിധാനങ്ങളുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ് ജിഡിആർഎഫ്എ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 

എമിറേറ്റ്‌സുമായി സഹകരിച്ച് ദുബായ് വിമാനത്താവളത്തിൽ ഇത്തരം നൂതന സംവിധാനം ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതോടൊപ്പം വിമാനത്താവളത്തിലെ സ്മാർട് ടണൽ സുഗമമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സുഗമമായ യാത്രയ്ക്ക് ബയോമെട്രിക് പാത ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സംരംഭങ്ങളെല്ലാം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്  ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നിലവിൽ വന്നിരിക്കുന്നത്. സംരംഭം ആത്യന്തികമായി വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്ന് മേജർ ജനറൽ അൽ മർറി കൂട്ടിച്ചേർത്തു.

smart-travel-system1
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച ബയോമെട്രിക് അതിവേഗ പാതയിലൂടെ നടപടികൾ പൂർത്തീകരിക്കുന്ന വ്യക്തി.

കോവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം എമിറേറ്റ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് ജിഡിആർഎഫ്എയിലെ ബ്രി. തലാൽ അഹ്മദ് അൽ ഷാൻകിറ്റി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുൻപ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലുടെ പ്രതിദിനം മൂവായിരത്തോളം പേർ യാത്ര ചെയ്യുന്നു. തടസ്സമില്ലാത്ത യാത്രയ്ക്കായി സ്മാർട്ട് ഗേറ്റുകൾ പരിഷ്‌ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.

17 വയസ്സിന് മുകളിലുള്ളവർക്ക് ബയോമെട്രിക് പാത

17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. മുഖം സ്കാൻ ചെയ്യുന്നതിനായി സ്മാർട്ട് ഗേറ്റുകളിൽ എത്തുമ്പോൾ മാസ്കുകൾ മാറ്റണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ പരീക്ഷണ ഘട്ടത്തിൽ ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് അൽ ഷാൻകിറ്റി അറിയിച്ചു. യാത്രക്കാർക്ക് ബോർഡിങ് പാസ് ആവശ്യമില്ലാത്തതിനാൽ അത്യാധുനിക സംവിധാനം പേപ്പറുകളുടെ ഉപയോഗം കുറയ്ക്കും. കോവിഡ് പശ്ചാത്തലത്തിൽ ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാ നടപടിയാണ് കൈകാര്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com