ദുബായിൽ കർശന നിയന്ത്രണം റമസാൻ വരെ തുടരും
Mail This Article
ദുബായ്∙ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഇൗ മാസം തുടക്കം മുതൽ ദുബായിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം റമസാൻ(ഏപ്രിൽ പകുതി) വരെ തുടരും. പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒന്നു വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 % പേർക്കും സിനിമാ തിയറ്റർ, വിനോദകേന്ദ്രങ്ങൾ, കായികവേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 % പേര്‍ക്കും മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണു ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തലവനായ ദുബായ് അടിയന്തര ദുരന്ത നിവാരണ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണു പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണം തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണു കോവിഡ് മുൻനിര പോരാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളെന്നും വ്യക്തമാക്കി.
നിയമലംഘനം: പരിശോധന തുടരുന്നു
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളിൽ ശക്തമായി തുടരുന്നു. നിയമലംഘകർക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തുവരുന്നു. ദുബായ് സാമ്പത്തിക വകുപ്പിലെ കമേഴ്സ്യൽ കോംപ്ലെയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം എമിറേറ്റിൽ പരിശോധനകൾ ശക്തമായി തുടരുന്നതായി അറിയിച്ചു.
കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.