ഒളിച്ചോടിയെത്തിയവർക്ക് ജോലി നൽകിയാൽ പിഴ
Mail This Article
ദുബായ്∙ സ്പോൺസറിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികൾക്ക് ജോലി നൽകിയ ക്ലീനിങ് കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ. 14 അനധികൃത തൊഴിലാളികൾക്കായിരുന്നു കമ്പനിയുടമ ജോലി നൽകിയത്. ഔദ്യോഗിക തൊഴിൽ രേഖകളൊന്നുമില്ലാതെ മണിക്കൂർ അടിസ്ഥാനത്തിലാണു ഇവർക്ക് ജോലി നൽകിയിരുന്നതെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് പ്രോസിക്യൂഷൻ മേധാവി ഡോ.അലി ബിൻ ഖാത്തിം പറഞ്ഞു.
ഒരു അനധികൃത തൊഴിലാളിക്ക് ജോലിയും അഭയവും നൽകിയാൽ യുഎഇ താമസകുടിയേറ്റ ലംഘന നിയമപ്രകാരം സ്പോൺസർക്ക് അരലക്ഷം ദിർഹമാണു പിഴ. ഇതനുസരിച്ചാണു തൊഴിലുടമയ്ക്ക് ഏഴു ലക്ഷം ദിർഹം പിഴ ചുമത്തിയത്. ഒരു സ്പോൺസറിൽ നിന്നും തൊഴിൽ മാറുന്നവർ വീസാമാറ്റ നടപടികൾ (നഖ് ൽ കഫാല) പൂർത്തിയാക്കണമെന്നാണു തൊഴിൽചട്ടം. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുകയാണു വീസ നടപടികളുടെ പ്രാഥമിക പടി.
സ്പോൺഷർഷിപ് മാറ്റ പ്രക്രിയകൾ പൂർത്തിയാക്കാതെ ജോലിക്കാരെ തൊഴിൽ തേടാൻ വിടുന്നവർക്കും അര ലക്ഷം പിഴ ചുമത്തും. എന്നാൽ ഒളിച്ചോട്ടം പരാതിപ്പെടാൻ ഔദ്യോഗിക മാർഗങ്ങൾ സ്വീകരിച്ച സ്പോൺസർമാർ പിഴയിൽ നിന്നും ഒഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ പരിശോധന പ്രധാനം
ഗാർഹിക തൊഴിലാളിയെ നിയമിക്കുമ്പോൾ ഔദ്യോഗിക രേഖകൾ വേണം. മുൻ സ്പോൺസറുടെ കീഴിൽ നിന്നും രേഖാമൂലം പുതിയ സ്പോൺസറിലേക്ക് മാറ്റിയാകണം രാജ്യത്തിനകത്ത് നിന്നുള്ള നിയമനം. മെഡിക്കൽ പരിശോധന പോലും നടത്താതെ വീടുകളിൽ ജോലിക്കാരെ നിയമിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒളിച്ചോട്ടം പരാതിപ്പെടണം
തൊഴിലാളികളുടെ വീസ കാലാവധി അവസാനിച്ചാൽ പുതുക്കണം. ഇതിനു തയാറാകാതെ ജോലിക്കാർ ഒളിച്ചോടിയാൽ അവർ രാജ്യം വിട്ടിട്ടുണ്ടോ എന്നുറപ്പാക്കേണ്ടത് തൊഴിലുടമയാണ്. ഒളിച്ചോട്ടം താമസകുടിയേറ്റ വകുപ്പിൽ പരാതിപ്പെടണം. കമ്പനി പ്രതിനിധികൾ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് സ്പോൺസർ ഉറപ്പാക്കണം. ഇല്ലെങ്കിൽ പിഴ നൽകേണ്ടിവരും.
നഷ്ടപരിഹാരം 10,000 ദിർഹം
ഒരു തൊഴിലാളി ഒളിച്ചോടിയാൽ സ്പോൺസർക്ക് നഷ്ടപരിഹാര തുകയായി പതിനായിരം ദിർഹം ലഭിക്കും. ഇതിനു 'അവദനീ' ആപ്പ് വഴി അപേക്ഷിക്കണം. 10 വർഷം മുമ്പ് ഇതിന് ഇ- സംവിധാനം കൊണ്ടുവന്നതായി എമിഗ്രേഷൻ പ്രോസിക്യൂഷൻ മേധാവി പറഞ്ഞു. പ്രോസിക്യൂഷൻ അന്തിമവിധി വന്ന ശേഷമാണ് തുക ലഭിക്കുക. ഒളിച്ചേടിയ തൊഴിലാളിയെ അനധികൃതമായി പ്രയോജനപ്പെടുത്തിയ ആളുടെ പിഴ സംഖ്യയിൽ നിന്നാണ് ഈ തുക ഈടാക്കുക. നേരത്തെ 5000 ദിർഹമായിരുന്നു നഷ്ടപരിഹാരം. 2017 ലെ തൊഴിൽ നിയമ പരിഷ്കരണത്തിലൂടെയാണ് തുക ഇരട്ടിയാക്കിയത്.