ADVERTISEMENT

ദുബായ് ∙ പവിലിയനുകളിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങളൊരുക്കി ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങും. ഇതിനു മുൻപ് നിയമന നടപടികളും പരിശീലനവും പൂർത്തിയാക്കും.  ടൂർ ഗൈഡുകൾ,  ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോൾ ഓഫിസർ തുടങ്ങിയ തസ്തികകളിൽ ആകർഷക ശമ്പളവ്യവസ്ഥയോടു കൂടിയാണു നിയമനം. സൈറ്റ്: https://careers.expo2020dubai.com. 

വിദ്യാഭ്യാസം, തൊഴിൽ പരിചയം തുടങ്ങിയവയുടെ  അടിസ്ഥാനത്തിലാണു നിയമനം. അറബിക് അറിയാവുന്നവർക്കു മുൻഗണന ലഭിക്കും. 

ഗൈഡുകളും റിസപ്ഷനിസ്റ്റുകളും ഇംഗ്ലിഷ്, ഹിന്ദി, അറബിക്, തഗലോഗ് (ഫിലിപ്പീൻസ്) ഭാഷകൾ അറിഞ്ഞിരിക്കണം. ഏതു രാജ്യത്തിന്റെ പവിലിയൻ ആയാലും ഇതര പൗരന്മാർക്കു നിയമനം ലഭിക്കും. വിവിധ തസ്തികകൾക്ക് 2000 – 30,000 ദിർഹം വരെയാണ് പ്രതിമാസ വേതനം. 

പവിലിയനുകളുടെ വലുപ്പവും സംവിധാനങ്ങളും അനുസരിച്ചാണ് തസ്തികകളുടെ എണ്ണം നിശ്ചയിക്കുക. വലിയ പവിലിയനാണെങ്കിൽ 200 ജീവനക്കാർവേണ്ടിവരും. ഫുൾ ടൈം, പാർട് ടൈം ജോലികളുണ്ട്. അടുത്തവർഷം മാർച്ച് 31 വരെ നീളുന്ന േമളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 2 കോടിയിലേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ. 

പാചകമറിഞ്ഞാൽ കലവറ നേടാം

പവിലിയനോടനുബന്ധിച്ചും അല്ലാതെയും ചെറുതും വലുതുമായി ഒട്ടേറെ ഭക്ഷണകേന്ദ്രങ്ങൾ ഉണ്ടാകുമെന്നതിനാൽ പാചകവിദഗ്ധർക്ക് വൻ അവസരങ്ങൾ. തനതു രുചിക്കൂട്ടുകളുമായി മത്സരിക്കാനാണ് ഓരോ രാജ്യത്തിന്റെയും തയാറെടുപ്പ്. കേരളം മുതൽ കശ്മീർ വരെയുള്ള രുചിക്കൂട്ടുകളുമായി ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

പരമ്പരാഗത അറേബ്യൻ വിഭവങ്ങൾ ലോകത്തെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയാണ് യുഎഇ. കഫറ്റീരിയകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്കു പുറമേ ഭക്ഷണ വണ്ടികളും ഉണ്ടാകും. ചെറുകിടക്കാർ മുതൽ വമ്പൻ റസ്റ്ററന്റ് ശൃംഖലകൾ വരെ എക്സ്പോ കലവറയിൽ ആധിപത്യമുറപ്പിക്കും

വമ്പൻ വിരുന്നിന് 'ജില്ലകൾ' 3

cooking-food

ഭക്ഷ്യമേഖലയിൽ ദിവസവും ഏകദേശം 3 ലക്ഷം പേർക്കു വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാൻ സൗകര്യമൊരുക്കും. കാപ്പി മുതലുള്ള പാനീയങ്ങളുടെയും ബർഗർ മുതലുള്ള വിഭവങ്ങളുടെയും അത്യപൂർവ രുചിക്കൂട്ടുകൾ ആസ്വദിക്കാനാകും. എക്സ്പോയ്ക്കായി കണ്ടെത്തിയ സ്പെഷൽ വിഭവങ്ങൾ, വഴിയോരക്കടകളിലെ നാടൻ രുചിക്കൂട്ടുകൾ എന്നിവ വേറെയും.

ഭക്ഷ്യമേഖലയെ 3 ഡിസ്ട്രിക്ടുകളായി തിരിക്കും. രാജ്യാന്തര ഷെഫുമാർ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ പരിചയപ്പെടുത്തും.മണിക്കൂറിൽ 85,000 പേർക്കു ഭക്ഷണം വിതരണം ചെയ്യേണ്ടിവരാം. എക്‌സ്‌പോ നടക്കുന്ന ആറുമാസവും 50 ലക്ഷം ജോലിക്കാർക്ക് ഭക്ഷണമൊരുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com